1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2024

സ്വന്തം ലേഖകൻ: നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തിലും പുനഃപരീക്ഷയ്ക്ക് ഉത്തരവിടാതെ സുപ്രീം കോടതി. ചോദ്യപേപ്പര്‍ വ്യാപകമായി ചോര്‍ന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. എന്നാല്‍ പരീക്ഷ നടത്തിപ്പില്‍ പോരായ്മ ഉണ്ടായി എന്നാല്‍ പരീക്ഷയുടെ പവിത്രതയെ ബാധിക്കുന്ന തരത്തില്‍ ബാധിച്ചിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ പുനഃപരീക്ഷയ്ക്ക് ഉത്തരവിടുന്നത് 23 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. അക്കാദമിക് ഷെഡ്യൂള്‍ തടസപ്പെടാന്‍ ഇടയാക്കും. ഹസാരിബാഗിലെയും പട്നയിലെയും കേന്ദ്രങ്ങളില്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുണ്ടായെന്നു വ്യക്തമാക്കിയ കോടതി, പരീക്ഷാഫലം തകിടം മറിഞ്ഞെന്നോ പരീക്ഷയുടെ പവിത്രതയില്‍ വ്യവസ്ഥാപരമായ ചോര്‍ച്ചയുണ്ടെന്നോ നിഗമനത്തിലെത്താന്‍ മതിയായ തെളിവുകളില്ലെന്നു കോടതി പറഞ്ഞു.

ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടും നടന്നെന്ന ആരോപണത്തിൽ മെയ് 5 ന് നടന്ന നീറ്റ്-യുജി 2024 പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.

പരീക്ഷയിൽ വൻ തോതിലുള്ള ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിയാല്‍ മാത്രമേ പുനഃപരീക്ഷ നടത്താനാകൂ എന്ന് വാദത്തിനിടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. നീറ്റ് യുജി പരീക്ഷയുടെ പവിത്രത വലിയ തോതില്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ മാത്രം പുനഃപരീക്ഷ നടത്തിയാല്‍ മതിയെന്നാണ് കോടതി വ്യക്തമാക്കിയത്. നീറ്റ് 2024 റദ്ദാക്കുന്നതിനെതിരെയാണ് കേന്ദ്ര സർക്കാരും പരീക്ഷ നടത്തിയ നാഷണൽ ടെസ്റ്റിങ് ഏജൻസിയും (എൻടിഎ) വാദിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.