
സ്വന്തം ലേഖകൻ: കുവൈത്തിൽ പാസ്പ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ ഉള്ള വിദേശികൾ പുതിയ സിവിൽ ഐഡി സ്വന്തമാക്കണമെന്ന പ്രചാരണം അധികൃതർ നിഷേധിച്ചു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) ആണ് വ്യാജ പ്രചാരണം നിഷേധിച്ചു രംഗത്തെത്തിയത്. പാസ്പ്പോർട്ടിൽ പതിച്ചിട്ടുള്ള ഇഖാമ സ്റ്റിക്കറിനു ഇപ്പോഴും സാധുത ഉണ്ടെന്നും ഇത്തരത്തിൽ സ്റ്റിക്കർ പതിച്ച പാസ്സ്‌പോർട്ട് കൈവശമുള്ളവർക്കു യാത്ര ചെയ്യുന്നതിന് സിവിൽ ഐഡി നിർബന്ധമില്ലെന്നും പാസി അധികൃതർ വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ വർത്തയോടുള്ള പ്രതികരണമായാണ് പാസി ഇക്കാര്യം വിശദീകരിച്ചത്. ഇഖാമ സ്റ്റിക്കർ സമ്പ്രദായം ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം പ്രാബല്യത്തിയാകുന്നതിനു മുൻപ് ഇഖാമ പുതുക്കിയവർക്കു ഇഖാമ സ്റ്റിക്കർ ഉള്ള പാസ്സ്‌പോർട്ട് ഉപയോഗിച്ച് തന്നെ വിദേശ യാത്രകൾ അനുവദിക്കുന്നതാണ്.
എന്നാൽ സ്റ്റിക്കർ പതിക്കാതെ ഇഖാമ രേഖകൾ സിവിൽ ഐഡിയുമായി ബന്ധിപ്പിച്ചവർക്ക് എമിഗ്രെഷൻ നടപടികൾ പൂർത്തിയാക്കണമെങ്കിൽ സിവിൽ ഐഡി നിര്ബന്ധമാണ്. 2019 മാർച്ച് പത്ത് മുതലാണ് ഇഖാമ സ്റ്റിക്കർ സമ്പ്രദായം താമസകാര്യമന്ത്രാലയം എടുത്തു മാറ്റിയത്.
മുഴുവൻ ഇഖാമ വിവരങ്ങളും സിവിൽ ഐഡി കാർഡുകളിൽ ഉൾക്കൊള്ളിക്കുന്ന സംവിധാനമാണ് പകരം നടപ്പാക്കിയത്. എമിഗ്രെഷൻ നടപടികൾക്ക് സിവിൽ ഐഡി നിര്‍ബന്ധമാക്കിയത് തുടക്കത്തിൽ ചെറിയ രീതിയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നെങ്കിലും അധികൃതർ നടത്തിയ ബോധവക്കരണം ഫലം ചെയ്തു പുതിയ സംവിധാനവുമായി വിദേശികൾ പൊരുത്തപ്പെട്ടതായാണ് ഔദ്യോഗിക തലത്തിലുള്ള വിലയിരുത്തൽ പുതുതായി സിവിൽ ഐഡിക്ക് അപേക്ഷിക്കുന്നവർ മുപ്പത് ദിവസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നും അല്ലാത്ത പക്ഷം പിഴ അടക്കേണ്ടി വരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല