
സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ രണ്ടാമത്തെ ദേശീയ എയർലൈൻ ആയ റിയാദ് എയർ ഈ വർഷം അവസാനത്തോടെ ആകാശ പാതയിൽ പ്രവർത്തനസജ്ജമാകും. സൗദിക്ക് അകത്തും പുറത്തും യാത്രക്കാരെ സ്വാഗതം ചെയ്യാൻ എയർലൈൻ സന്നദ്ധമാണെന്ന് സിഇഒ ടോണി ഡൗഗ്ലസ് പറഞ്ഞു.
മിയാമിയിൽ നടന്ന എഫ്ഐഐ പ്രയോറിറ്റി ഉച്ചകോടിയിലാണ് റിയാദ് എയറിന്റെ പ്രവർത്തന സന്നദ്ധത വിശദമാക്കിയത്. അതേസമയം റിയാദ് എയറിന്റെ ഉദ്ഘാടന സർവീസ് എങ്ങോട്ടാണെന്നത് അദ്ദേഹം വെളിപ്പെടുത്തിയില്ല. 2030നകം മിഡിൽ ഈസ്റ്റിലെയും 6 ഭൂഖണ്ഡങ്ങളിലെയും 100 രാജ്യാന്തര നഗരങ്ങളിൽ സർവീസ് നടത്തുകയാണ് ലക്ഷ്യമെന്നും ഡൗഗ്ലസ് പറഞ്ഞു.
72 ബോയിങ് 787 എസ്, 60 എയർബസ് എ32നിയോസ് എന്നിവ ഉൾപ്പെടെ 132 വിമാനങ്ങൾക്കാണ് കഴിഞ്ഞ വർഷം ഓർഡർ നൽകിയത്. ഇതിനു പുറമെ വൈഡ്ബോഡി എയർക്രാഫ്റ്റിന് ഓർഡർ നൽകുന്നത് സംബന്ധിച്ച ചർച്ചകളും പുരോഗമിക്കുകയാണ്. തുടക്കത്തിൽ തന്നെ പ്രീമിയം ഗ്ലോബൽ എയർലൈനായി മാറാൻ ലക്ഷ്യമിട്ട് എൽഐവി ഗോൾഫിന്റെ ആഗോള എയർലൈൻ പങ്കാളിയായുള്ള കരാർ ഉൾപ്പെടെ വൻകിട പങ്കാളിത്ത കരാറുകളിലാണ് കമ്പനി ഒപ്പുവച്ചത്. ആദ്യമായി സൗദിയിലേക്ക് വിഖ്യാത ഗായികയായ ജമീലയെ കൊണ്ടു വന്നതും റിയാദ് എയർലൈൻ ആണ്.
രാജ്യത്തേക്കുള്ള കണക്ടിവിറ്റിയും ടൂറിസവും മെച്ചപ്പെടുത്തുകയാണ് എയർലൈനിന്റെ ലക്ഷ്യങ്ങളിലൊന്ന്. കഴിഞ്ഞ വർഷം ഗൂഗിളിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞ രണ്ടാമത്തെ ടൂറിസം കേന്ദ്രമാണ് സൗദി. അൽ ഉല, ദിരിയ എന്നിവിടങ്ങളിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം.
ഏറ്റവും മികച്ച പുതുപുത്തൻ ഫാഷനും ഗ്ലാമറും സ്റ്റൈലും എല്ലാം ചേർന്നതാണ് കാബിൻ ക്രൂവിന്റെ വേഷവിധാനവും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും വ്യക്തിഗത സേവനത്തിലും അധിഷ്ഠിതമായി ഏറ്റവും മികച്ച യാത്രാനുഭവം യാത്രക്കാർക്ക് ഉറപ്പാക്കുകയാണ് ലക്ഷ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല