സ്വന്തം ലേഖകൻ: ഈ വർഷത്തെ സാമ്പത്തിക നൊബേൽ മൂന്നുപേർക്ക്. ബെൻ എസ്. ബേണാങ്കെ, ഡഗ്ലസ് ഡബ്ല്യു. ഡയമണ്ട്, ഫിലിപ് എച്ച്. ഡിബ്വിഗ് എന്നിവർക്കാണ് പുരസ്കാരം. ബാങ്കുകളും ധന പ്രതിസന്ധിയും എന്ന വിഷയത്തിലെ ഗവേഷണത്തിനാണ് പുരസ്കാരം. യുഎസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്നവരാണ് മൂവരും. 10 മില്യൺ സ്വീഡിഷ് ക്രോണറാണ് (ഏതാണ്ട് 9 ലക്ഷം യുഎസ് ഡോളർ) പുരസ്കാരത്തുക.
സമ്പദ്വ്യവസ്ഥയിൽ പ്രത്യേകിച്ച് ധനപ്രതിസന്ധികളിൽ ബാങ്കുകളുടെ റോൾ എന്താണെന്നും ബാങ്കുകൾ തകരുന്നത് ഒഴിവാക്കാനുള്ള അവരുടെ കണ്ടെത്തലുമാണ് പുരസ്കാരത്തിന് അർഹരാക്കിയതെന്ന് നൊബേൽ കമ്മിറ്റി വിലയിരുത്തി.
1953ൽ യുഎസിലെ ജോർജിയയിൽ ജനിച്ച ബേണാങ്കെ കേംബ്രിജിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് 1979ൽ പിഎച്ച്ഡി നേടി. നിലവിൽ വാഷിങ്ടൻ ഡിസിയിലെ ദി ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റ്യൂഷനിലെ ഇക്കണോമിക് സ്റ്റഡീസ് വിഭാഗത്തിലെ സീനിയർ ഫെലോ ആണ്.
1953ൽ ജനിച്ച ഡഗ്ലസ് ഡബ്ല്യു. ഡയമണ്ട് യേൽ സർവകലാശാലയിൽനിന്ന് 1980ൽ പിഎച്ച്ഡി നേടി. നിലവിൽ ഷിക്കാഗോ സർവകലാശാലയിലെ ഫിനാൻസ് പ്രഫസറാണ്. 1955ൽ ജനിച്ച ഫിലിപ് എച്ച്. ഡിബ്വിഗ് യേൽ സർവകലാശാലയിൽനിന്ന് 1979ൽ പിഎച്ച്ഡി നേടി. നിലവിൽ വാഷിങ്ടൻ സർവകലാശാലയിലെ ബാങ്കിങ് ആൻഡ് ഫിനാൻസ് പ്രഫസറാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല