സ്വന്തം ലേഖകൻ: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന് തീപിടിച്ച സംഭവത്തിൽ 90 സെക്കൻഡിനുള്ളിൽ റെസ്ക്യൂ ടീം രക്ഷാപ്രവർത്തനം നടത്തിയതായി ഒമാൻ എയർപോർട്ട്സ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു വിമാനത്തിന് തീപിടിക്കുന്നത്.
’90 സെക്കൻഡിനുള്ളിൽ പ്രതികരിക്കുകയും വിമാനത്തിലെ തീ കെടുത്തുകയും ചെയ്തതിന് മസ്‌കത്ത് ഇന്റർനാഷനൽ എയർപോർട്ടിലെ ഫയർ ആൻഡ് റെസ്‌ക്യൂ ടീമിന് അഭിമാനകരമായ സല്യൂട്ട്’ -ഒമാൻ എയർപോർട്ട് പ്രസ്താവനയിൽ പറഞ്ഞു.
കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്‍റെ എ.എക്സ് 442 വിമാനത്തിനായിരുന്നു തീപിടിച്ചത്. യാത്രക്കാര്‍ കയറി വിമാനം ടേക്ഓഫ് ചെയ്യുന്നതിന് മുന്നോടിയായി ടാക്സിബേയിലേക്ക് നീങ്ങിയപ്പോഴാണ് ഇടതുവശത്തെ ചിറകില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ഉടൻതന്നെ വിമാനം നിർത്തി എമർജൻസി വാതിലിലൂടെ യാത്രക്കാരെ പുറത്തെത്തിക്കുകയായിരുന്നു. എയര്‍പോര്‍ട്ട് സുരക്ഷ വിഭാഗത്തിന്റെ കൂടി സഹകരണത്തോടെയായിരുന്നു മുഴുവൻ യാത്രക്കാരെയും പുറത്തെത്തിച്ചത്.
ഇതിനിടെ വിമാനത്തില്‍ തീപടരുന്നത് ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. സുരക്ഷ വിഭാഗങ്ങളുടെ പെട്ടെന്നുള്ള ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കാൻ സഹായകമായത്. നാല് കുഞ്ഞുങ്ങളുൾപ്പെടെ 141 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
സംഭവത്തില്‍ ഇന്ത്യയിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍സ് (ഡി.ജി.സി.എ) അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ അധികൃതരും സംഭവം പരിശോധിക്കും. യാത്രക്കാരെ അന്നേദിവസംതന്നെ വൈകീട്ടോടെ എയർ ഇന്ത്യയുടെ മറ്റൊരു വിമാനത്തിൽ കൊച്ചിയിൽ എത്തിക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല