1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 14, 2021

സ്വന്തം ലേഖകൻ: സ്വദേശിവല്‍ക്കരണം ശക്തമായി തുടരുന്ന ഒമാനില്‍ ഈ വര്‍ഷത്തെ ആദ്യ 10 മാസങ്ങളില്‍ മാത്രം 35,344 ഒമാനികള്‍ പുതുതായി തൊഴില്‍ കമ്പോളത്തില്‍ പ്രവേശിച്ചതായി കണക്കുകള്‍. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും പുതുതായി ജോലിയില്‍ പ്രവേശിച്ച ഒമാനി യുവതീ യുവാക്കളുടെ കണക്കുകള്‍ ഒമാന്‍ തൊഴില്‍ മന്ത്രാലയമാണ് പുറത്തുവിട്ടത്. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുന്നതിനായി ഭരണ കൂടം നടപ്പിലാക്കി വരുന്ന വിവിധ സ്വദേശി വല്‍ക്കരണ പദ്ധതികള്‍ വിജയം കണ്ടുവെന്നതിന്റെ തെളിവായാണ് പുതിയ കണക്കുകള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഒമാന്‍ തൊഴില്‍ മന്ത്രാലയം പ്രസിദ്ധീകരിച്ച പ്രോഗ്രസ്സ് റിപ്പോര്‍ട്ടിലാണ് ഒമാനികള്‍ക്ക് തൊഴില്‍ നല്‍കുന്ന കാര്യത്തില്‍ കൈവരിച്ച വലിയ വിജയത്തെ കുറിച്ച് വ്യക്തമാക്കുന്നത്. 2021 ജനുവരി മുതല്‍ സപ്തംബര്‍ വരെയുള്ള കാലയളവില്‍ ഇത്രയും ഒമാനികള്‍ക്ക് ജോലി നല്‍കാനായി എന്നത് വലിയ നേട്ടമായാണ് മന്ത്രാലയം വിലയിരുത്തുന്നത്. സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മ രൂക്ഷമായ ഒമാനില്‍ തങ്ങള്‍ക്ക് ജോലി നല്‍കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് സ്വദേശികള്‍ വര്‍ഷാദ്യത്തില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. ഇതേത്തടര്‍ന്നാണ് സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്താനുള്ള നടപടികള്‍ മന്ത്രാലയം ശക്തിപ്പെടുത്തിയത്.‘

2021 ജനുവരി മുതല്‍ സപ്തംബര്‍ വരെയുള്ള കാലയളവില്‍ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമായതായും കണക്കുകള്‍ വ്യക്തമാക്കി. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ പ്രവാസി ജീവനക്കാരുടെ നിരക്കില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7.6 ശതമാനം കുറവ് വന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ തസ്തികകള്‍ സ്വദേശിവല്‍ക്കരിച്ചതിന്റെ ഭാഗമായി പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് കാലാവധി അവസാനിച്ചാല്‍ അവ പുതുക്കി നല്‍കിയിരുന്നില്ല. ചില മേഖലകളില്‍ നിലവില്‍ ജോലി ചെയ്യുന്ന പ്രവാസികളെ വിസ കാലാവധി തീരുന്നതിന് മുമ്പ് പിരിച്ചുവിട്ടാണ് സ്വദേശികളെ നിയമിച്ചത്.

ഒമാനില്‍ സര്‍ക്കാര്‍ ജോലികള്‍ ഏറെക്കുറെ സ്വദേശിവല്‍ക്കരിച്ചതിനു പിന്നാലെ സ്വകാര്യ മേഖലയിലും സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് തൊഴില്‍ മന്ത്രാലയം. ഈ വര്‍ഷത്തെ ആദ്യത്തെ 10 മാസത്തിനിടയില്‍ ഒമാനികള്‍ക്ക് ലഭ്യമാക്കിയ ജോലികളില്‍ 19,535 എണ്ണം സര്‍ക്കാര്‍ മേഖലയിലും 15,809 എണ്ണം സ്വകാര്യ മേഖലയിലുമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മന്ത്രാലയം നല്‍കിയ പരിശീലന പരിപാടികളുടെ സഹായത്തോടെ 12,626 പേര്‍ക്കാണ് ജോലി ലഭ്യമാക്കിയത്.

ഇവയില്‍ 6446 എണ്ണം സര്‍ക്കാര്‍ മേഖലയിലും 6180 എണ്ണം സ്വകാര്യ മേഖലയിലുമാണ്. മുന്‍ തൊഴില്‍ പരിചയങ്ങളൊന്നുമില്ലാത്ത 8562 പേരെ സ്വകാര്യ മേഖലയിലെ വിവിധ ജോലികളില്‍ നിയമിച്ചതായും മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നു നിയമനം. ബിരുദാനന്തര ബിരുദമോ ഡോക്ടറേറ്റോ ഉള്ള 90 പേര്‍, യൂനിവേഴ്‌സിറ്റി ഡിഗ്രിയുള്ള 2695 പേര്‍, യൂനിവേഴ്‌സിറ്റി ഡിപ്ലോമയുള്ള 1088 പേര്‍, ജനറല്‍ എഡ്യൂക്കേഷന്‍ ഡിപ്ലോമയുള്ള 2664 പേര്‍, ഡിപ്ലോമ ഇല്ലാത്ത 2025 പേര്‍ എന്നിങ്ങനെയാണ് സ്വകാര്യ മേഖലയില്‍ ജോലി ലഭിച്ചവരുടെ കണക്കുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.