![](https://www.nrimalayalee.com/wp-content/uploads/2021/12/UAE-Omicron-Cases-Booster-Dose-.jpg)
സ്വന്തം ലേഖകൻ: ആഗോള വ്യാപനവും ഉയര്‍ന്ന തോതിലുള്ള വ്യതിയാനങ്ങളും കൊണ്ട് കോവിഡ് മഹാമാരിയുടെ ഗതിമാറ്റത്തിന് തന്നെ ഒമിക്രോണ്‍ വകഭേദം കാരണമായേക്കാമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അദാനം ഗെബ്രയേസൂസ് പറഞ്ഞു. 57 രാജ്യങ്ങളില്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ വകഭേദം മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വേഗം പടരാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഒമിക്രോണ്‍ വകഭേദത്തിന്‍റെ വ്യാപനനിരക്ക് ക്രമമായി ഉയരുന്നതായാണ് റിപ്പോർട്ടുകളെന്നും മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് വ്യാപനനിരക്കിലെ വര്‍ധന കണക്കാക്കി വരുന്നതേയുള്ളുവെന്നും ഡബ്യുഎച്ച്ഒ മേധാവി പറഞ്ഞു. കോവിഡ് ഒരിക്കല്‍ ബാധിച്ചവരില്‍ വീണ്ടുമൊരു അണുബാധയ്ക്ക് ഒമിക്രോണ്‍ കാരണമാകാമെന്നാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ആദ്യ ഡേറ്റകള്‍ സൂചിപ്പിക്കുന്നതെങ്കിലും ഇത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ലഘുവായ രോഗലക്ഷണങ്ങളാണ് ഇതു വരെയും ഒമിക്രോണ്‍ ബാധിതരില്‍ ഉണ്ടായേക്കുന്നതെന്ന് ചില രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അത്തരം നിഗമനങ്ങളിലേക്ക് എത്തിച്ചേരാന്‍ സമയമായിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടനയിലെ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. വ്യാപനശേഷി കൂടുന്നത് മൂലം വൈറസ് മൂലമുള്ള അണുബാധയുടെ തീവ്രത കുറയുമെന്ന് കരുതുന്നില്ലെന്ന് ഡബ്യുഎച്ച്ഒ ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക് റയാന്‍ പറയുന്നു.
ഒമിക്രോണ്‍ നിലവിലെ വാക്സീനുകളുടെ കാര്യക്ഷമത ഗണ്യമായി കുറച്ചെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ഡബ്യുഎച്ച്ഒ ചീഫ് സയന്‍റിസ്റ്റ് സൗമ്യ സ്വാമിനാഥനും പറയുന്നു. ഇത്തരം കാര്യങ്ങളില്‍ ഇതു വരെയും സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോവിഡ് നിരീക്ഷണവും, പരിശോധനയും വൈറസിന്‍റെ ജനിതക സീക്വന്‍സിങ്ങും വര്‍ധിപ്പിക്കാനും ഡബ്യുഎച്ച്ഒ ക്ലിനിക്കല്‍ ഡേറ്റ പ്ലാറ്റ്ഫോമിലേക്ക് ഇത് സംബന്ധിച്ച് കൂടുതല്‍ ഡേറ്റ കൈമാറാനും ലോകാരോഗ്യ സംഘടന വിവിധ രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല