
സ്വന്തം ലേഖകൻ: കൺസർവേറ്റീവ് പാർട്ടിയിൽ (ടോറി) ഋഷി സുനകിന് പിൻഗാമിയാകാനുള്ള അവസാന മൽസരം റോബർട്ട് ജെനറിക്കും കെമി ബാഡ്നോക്കും തമ്മിൽ. സ്ഥാനാർഥികളെ തിരഞ്ഞെടുക്കാൻ എംപിമാർക്കിടയിൽ നടന്ന വോട്ടെടുപ്പിന്റെ അവസാന റൗണ്ടിൽ ഇതുവരെ ഏറ്റവും മുന്നിൽ നിന്നിരുന്ന ജെയിംസ് ക്ലവേർലി പുറത്തായി.
എംപിമാർക്കിടയിൽ നടന്ന അവസാന വോട്ടെടുപ്പിൽ കെമി ബാഡ്നോക്കിനാണ് ഏറ്റവും അധികം പിന്തുണ ലഭിച്ചത്. 42 എംപിമാർ അവരെ പിന്തുണച്ചു. റോബർട്ട് ജെനറിക്കിന് 41 വോട്ടുകൾ ലഭിച്ചപ്പോൾ ജെയിംസ് ക്ലവേർലിക്ക് ലഭിച്ചത് കേവലം 37 വോട്ടുകൾ മാത്രമാണ്. ഇന്നലെ നടന്ന നാലാം റൗണ്ട് വോട്ടെടുപ്പിൽ മൽസരരംഗത്തുണ്ടായിരുന്ന മുൻമന്ത്രി ടോം ട്വിക്കിൻടാങ് പുറത്തായിരുന്നു. ഈ റൗണ്ടിൽ ജെയിംസ് ക്ലവേർലിയാണ് 39 വോട്ടുകൾ നേടി മുന്നിൽ നിന്നിരുന്നത്.
ഇന്ത്യൻ വംശജയായ പ്രീതി പട്ടേൽ ഉൾപ്പെടെ ആറുപേരാണ് ലീഡർസ്ഥാനത്തേക്ക് മൽസരിക്കാൻ താൽപര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ഇവരിൽനിന്നും അവസാന രണ്ടുപേരെ തിരഞ്ഞെടുക്കാൻ എംപിമാർക്കിടയിൽ പലവട്ടം വോട്ടെടുപ്പ് നടന്നു. ഓരോ റൗണ്ടിലും ഏറ്റവും കുറവ് വോട്ടു ലഭിക്കുന്നവർ പുറത്താകുന്ന തരത്തിലായിരുന്നു വോട്ടെടുപ്പ്.
ഇതിനിടെ എത്തിയ പാർട്ടി സമ്മേളനത്തിൽ തങ്ങളുടെ നിലപാട് അറിയിക്കാനും പാർട്ടി അംഗങ്ങളെ അഭിസംബോധന ചെയ്യാനും അവസാന റൗണ്ടിലെത്തിയ നാല് സ്ഥാനാർഥികൾക്ക് അവസരം ലഭിച്ചിരുന്നു. ഈ പ്രസംഗത്തിനു ശേഷം നടന്ന തിരിഞ്ഞെടുപ്പുകളിലാണ് ടോം ട്വിക്കിൻടാങ്ങും ഇപ്പോൾ ജെയിംസ് ക്ലവേർലിയും പുറത്തായിരിക്കുന്നത്.
അവസാന റൗണ്ടിലെത്തിയ സ്ഥാനാർഥികൾക്ക് പാർട്ടി അംഗങ്ങൾ നേരിട്ട് വോട്ടുചെയ്ത് നേതാവിനെ തിരഞ്ഞെടുക്കും പോസ്റ്റൽ ബാലറ്റിലൂടെയാകും തിരഞ്ഞെടുപ്പ് നടക്കുക. നവംബർ രണ്ടിനാണ് ഫലപ്രഖ്യാപനം.
നാൽപത്തിരണ്ടുകാരനായ റോബർട്ട് ജെനറിക് നാല് പ്രധാനമന്ത്രിമാരോടൊപ്പം മന്ത്രിയായി പ്രവർത്തിച്ചിച്ചുണ്ട്. തെരേസ മേയ്, ബോറിസ് ജോൺസൺ, ലിസ്സ് ട്രസ്സ്, ഋഷി സുനക് എന്നിവരുടെ മന്ത്രിസഭകളിൽ അംഗമായിരുന്നു ഈ യുവനേതാവ്. 2014 മുതൽ തുടർച്ചയായി പാർലമെന്റ് അംഗമാണ്.
നൈജീരിയൻ വംശജയായ കെമി ബാഡ്നോക്ക് 2017 മുതൽ ഈസ്റ്റ് സസെക്സിൽ നിന്നുള്ള പാർലമെന്റ് അംഗമാണ്. ഋഷി സുനക് മന്ത്രിസഭയിൽ അംഗമായിരുന്നു. 44 വയസുകാരിയായ ഇവർ തിരഞ്ഞെടുക്കപ്പെട്ടാൽ ടോറി പാർട്ടിയുടെ നേതൃത്വത്തിലെത്തുന്ന ആദ്യത്തെ ആഫ്രിക്കൻ വംശജയായ നേതാകും കെമി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല