![](https://www.nrimalayalee.com/wp-content/uploads/2022/03/Qatar-Doha-FIR-Flight-Information-Region-.jpg)
സ്വന്തം ലേഖകൻ: മിഡിലീസ്റ്റിലെ വ്യോമയാന ചരിത്രത്തിലാദ്യമായി ഖത്തറിന് പുതിയ വ്യോമാതിര്‍ത്തി നിര്‍ണയിച്ചു നല്‍കിക്കൊണ്ട് യുഎന്നിനു കീഴിലുള്ള വ്യോമയാന ഏജന്‍സിയുടെ തീരുമാനം. ഖത്തറിന്റെ വ്യോമ മേഖലാ പരിധിയായി ദോഹ ഫ്ളൈറ്റ് ഇന്‍ഫര്‍മേഷന്‍ റീജ്യന് (ദോഹ എഫ്ഐആര്‍) വ്യോമയാന കാര്യങ്ങള്‍ക്കായുള്ള യുഎന്‍ ഏജന്‍സിയായ ഇന്റര്‍നാഷല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (ഐസിഎഒ) അംഗീകാരം നല്‍കി. ഇതോടെ അര്‍ഹമായ വ്യോമ മേഖലാ പരിധി നേടിയെടുക്കുന്നതിനുള്ള ഖത്തറിന്റെ വര്‍ഷങ്ങള്‍ നീണ്ട ശ്രമങ്ങള്‍ ഒടുവില്‍ വിജയം കണ്ടു. പതിറ്റാണ്ടുകള്‍ക്കു ശേഷം ആദ്യമായാണ് മേഖലയിലെ വ്യോമാതിര്‍ത്തി പുനര്‍നിര്‍ണയിക്കപ്പെടുന്നത്.
നാലു വര്‍ഷം മുമ്പാണ് നിലവിലെ മേഖലയിലെ വ്യോമാതിര്‍ത്തി വിഭജനത്തില്‍ അപാകതയുണ്ടെന്നും അത് പുനര്‍നിര്‍ണയിച്ചു കിട്ടണമെന്നും ആവശ്യപ്പെട്ട് ഖത്തര്‍ യുഎന്‍ ഏജന്‍സിയെ സമീപിച്ചത്. ആവശ്യമായ പരിശോധനകള്‍ക്കു ശേഷം ഖത്തര്‍ സമര്‍പ്പിച്ച ദോഹ എഫ്‌ഐആറിന് കഴിഞ്ഞ ജൂണില്‍ തന്നെ സമിതി അംഗീകാരം നല്‍കിയിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗമാണ് ഇക്കാര്യത്തില്‍ അന്തിമ അംഗീകാരം നല്‍കിയത്. യോഗത്തില്‍ അംഗ രാജ്യങ്ങളായ അമേരിക്ക, ദക്ഷിണാഫ്രിക്ക, സിംഗപ്പൂര്‍, ഗ്രീസ്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
ആകാശ മാപ്പില്‍ ഒരു നിശ്ചിത വ്യോമ മേഖല(എഫ്ഐആര്‍)യുടെ നിയന്ത്രണം ഏത് രാജ്യത്തിനാണ് എന്നു നിശ്ചയിക്കുന്നത് ഐസിഎഒ ആണ്. പതിറ്റാണ്ടുകളായി മിഡില്‍ ഈസ്റ്റിന് മുകളിലെ ആകാശ മേഖല ആനുപാതികമായല്ല വിഭജിക്കപ്പെട്ടിരുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും ചെറിയ ബഹ്റൈനാണ് ‘ബഹ്റൈന്‍ എഫ്ഐആര്‍’ എന്ന പേരില്‍ ഗള്‍ഫ് വ്യോമ മേഖലയുടെ ഭൂരിഭാഗം പ്രദേശവും നിയന്ത്രണത്തിലാക്കിയിട്ടുള്ളത്. കുവൈത്ത് മുതല്‍ യുഎഇ എഫ്ഐറിന്റെ അതിര്‍ത്തിവരെ നീളുന്ന പ്രദേശങ്ങള്‍ നിലവില്‍ ബഹ്റൈന്‍ എഫ്ഐആറിന്റെ ഭാഗമാണ്. 1971ല്‍ ബഹ്റൈന്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടുമ്പോള്‍ ലഭിച്ച അധികാരം ബഹ്റൈന്‍ തുടരുകയായിരുന്നു. സുഹൃദ് രാജ്യമെന്ന നിലയില്‍ ഖത്തറും ഇത് അംഗീകരിച്ചു പോന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ ട്രാന്‍സിറ്റ് ഏരിയയായ ഇതുവഴിയുള്ള ഓവര്‍ ഫ്ളൈറ്റ് ഫീസും (മറ്റൊരു രാജ്യത്തിന്റെ വ്യോമപരിധിയില്‍ പറക്കുന്നതിന് വിമാനക്കമ്പനികള്‍ നല്‍കുന്ന ഫീസ്) ഈടാക്കിയിരുന്നത് ബഹ്റൈന്‍ ആയിരുന്നു.
2017ല്‍ സൗദിയുടെ നേതൃത്വത്തില്‍ ബഹ്‌റൈന്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരേ കര, നാവിക, വ്യോമ ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. തങ്ങള്‍ക്ക് അവകാശപ്പെട്ട വ്യോമ മേഖലയില്‍ കൂടി ബഹ്‌റൈന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ എഫ് ഐആറിന്റെ കാര്യത്തില്‍ ഒരു പുനര്‍ വിചിന്തനം വേണമെന്ന് ഖത്തര്‍ തീരുമാനിക്കുകയായിരുന്നു.
യുഎഇ, സൗദി അറേബ്യ എന്നിവയ്ക്കൊപ്പം ബഹ്റൈനും വ്യോമ വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഖത്തര്‍ വിമാനങ്ങള്‍ക്ക് ആ ഭാഗങ്ങളിലേക്കൊന്നും സര്‍വീസ് നടത്താന്‍ സാധിച്ചിരുന്നില്ല. ഇതിന് ശാശ്വത പരിഹാരമെന്ന നിലയ്ക്കാണ് സ്വന്തമായി ഒരു വ്യോമമേഖല ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ ഖത്തര്‍ ആരംഭിച്ചത്. ഇതേത്തുടര്‍ന്ന് ദോഹ എഫ്‌ഐആറിന് ഖത്തര്‍ രൂപം നല്‍കുകയും അതിന് അംഗീകാരം നേടിയെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങുകയുമായിരുന്നു. ഒടുവില്‍ നാലു വര്‍ഷത്തെ സാങ്കേതിക പഠനത്തിനും ചര്‍ച്ചകള്‍ക്കും ശേഷമാണ് ഐസിഎഒ സമിതി ദോഹ എഫ്ഐആറിന് അംഗീകാരം നല്‍കിയിരിക്കുന്നത്.
രണ്ടു ഘട്ടങ്ങളിലായി ദോഹ എഫ്ഐആര്‍ നടപ്പിലാക്കാനാണ് ഇന്റര്‍നാഷല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗം തീരുമാനിച്ചത്. അതില്‍ 80 ശതമാനത്തോളം ഭാഗത്ത് ഖത്തറിന് പൂര്‍ണമായി നിയന്ത്രണാധികാരം നല്‍കും. എന്നാല്‍ ബാക്കി ഭാഗത്ത് ആദ്യഘട്ടത്തില്‍ ഖത്തറിന് പൂര്‍ണ നിയന്ത്രിണമുണ്ടാവില്ല. പകരം 24,500 അടി ഉയരത്തില്‍ മാത്രം പറക്കാനുള്ള അനുമതിയാണ് ലഭിക്കുക.
രണ്ട് വര്‍ഷം കഴിയുന്നതോടെ ഈ പ്രദേശത്തിന്റെ കൂടി പൂര്‍ണ നിയന്ത്രണം ഖത്തറിന് ലഭിക്കും. ബഹ്റൈന്‍ എഫ്ഐആറില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ് ദോഹ എഫ്ഐആറിന് രൂപം നല്‍കിയിരിക്കുന്നതെന്ന് ഐസിഎഒ ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി. വാണിജ്യ വ്യോമയാന മേഖലയില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണിതെന്നും സംഘടന അഭിപ്രായപ്പെട്ടു.
ദോഹ എഫ്ഐആര്‍ നിലവില്‍ വരുന്നതോടെ ഖത്തറിന്റെ നിലവിലുള്ള വ്യോമ പരിധി വികസിക്കും. യുഎഇ, ബഹ്റൈന്‍, ഇറാന്‍ മേഖലകളിലേക്ക് കൂടുതല്‍ പ്രദേശം ലഭിക്കുന്ന രീതിയിലാണ് പുതിയ എഫ്‌ഐആര്‍ നിലവില്‍ വന്നിരിക്കുന്നത്. ബഹ്റൈന്‍ നിലവിലുള്ള വ്യോമ മേഖലയില്‍ ഒരു ഭാഗം ഖത്തറിന് വിട്ടുനല്‍കുന്ന രീതിയിലാണിത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമപാതകളിലൊന്നിന്റെ നിയന്ത്രണം ഖത്തറിന് ഇതോടെ കൈവരും. യുഎഇയിലേക്കുള്ള വിമാന സര്‍വീസുകളുടെ 70 ശതമാനവും കടന്നു പോവുന്നത് പുതുതായി രൂപീകൃതമായ ദോഹ എഫ്ഐആറിലൂടെയാണ്. അതേപോലെ വിവിധ വിദേശരാജ്യങ്ങളില്‍ നിന്ന് ഏഷ്യയിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ ഇപ്പോള്‍ പറക്കുന്നതും ഈ റൂട്ടിലാണ്.
യുക്രൈയിന്‍, അഫ്ഗാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. ദോഹ എഫ്ഐആര്‍ നിലവില്‍ വരുന്നതോടെ ഖത്തറിന് സ്വതന്ത്രമായി വ്യോമയാന പാത കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം കൈവരുന്നതോടൊപ്പം വ്യോമപാത ഉപയോഗിക്കുന്നതിന് വിമാന കമ്പനികള്‍ നല്‍കുന്ന ഫീസ് ഖത്തറിന് ലഭിക്കുകയും ചെയ്യും. ദോഹ എഫ്ഐആര്‍ അംഗീകരിക്കാനുള്ള ഇന്റര്‍നാഷല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ ചരിത്രപരമായ തീരുമാനത്തെ സ്വാഗതം ചെയ്ത ഖത്തര്‍ ഗതാഗത വകുപ്പ് മന്ത്രി ജാസിം സെയ്ഫ് അല്‍ സുലൈത്തി, ഖത്തറിന്റെ ശുപാര്‍ശ അംഗീകരിച്ചതിന് അധികൃതര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല