
സ്വന്തം ലേഖകൻ: ഖത്തറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (എഫ്ഡിഐ) കഴിഞ്ഞ വർഷം വൻ വർധനയെന്ന് റിപ്പോർട്ട്. 135 പുതിയ പദ്ധതികളിലൂടെ സൃഷ്ടിച്ചത് 13,972 തൊഴിലവസരങ്ങൾ. 2022 ലെ മൂലധന ചെലവ് 2,978 കോടി ഡോളർ എത്തിയതായും ഇൻവസ്റ്റ്മെന്റ് പ്രമോഷൻ ഏജൻസി ഖത്തറിന്റെ (ഐപിഎ ഖത്തർ) വാർഷിക റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തിന്റെ ദൃഢമായ സാമ്പത്തിക വളർച്ചയും ആകർഷകമായ നിക്ഷേപ പദ്ധതികളുമാണ് എഫ്ഡിഐ നിക്ഷേപ വർധനയ്ക്ക് കാരണം. 2021 നെ അപേക്ഷിച്ച് തൊഴിലവസരങ്ങളിൽ ഇരട്ടി വർധനയുണ്ട്. പുതിയ തൊഴിൽ അവസരങ്ങൾ എണ്ണ-വാതകം, ഐടി, ബിസിനസ് സേവനങ്ങൾ, ഓട്ടമോട്ടീവ് തുടങ്ങി വിവിധ മേഖലകളിലായി വൈവിധ്യവൽകരിച്ചു.
ബിസിനസ് ലൈസൻസിങ് രംഗത്ത് 800 പുതിയ വിദേശ വാണിജ്യ സ്ഥാപനങ്ങളാണ് തുടങ്ങിയത്. രാജ്യത്തിന്റെ എഫ്ഡിഐ മൂലധന നിക്ഷേപത്തിന്റെ വളർച്ചയാണ് ഇതു പ്രകടമാക്കുന്നത്. പുതിയ പദ്ധതികളും തൊഴിൽ അവസരങ്ങളും ആഗോള, മേഖലാ തലങ്ങളിൽ എഫ്ഡിഐ ആകർഷിക്കുന്നതിൽ ഖത്തറിനെ മുൻനിരയിലാക്കി.
മേഖലയിലെ ലോകകപ്പിന് വിജയകരമായ ആതിഥേയത്വം വഹിച്ചതിലൂടെ അതിവേഗം വളർച്ച നേടുന്ന രാജ്യാന്തര ബിസിനസ് കേന്ദ്രമെന്ന നിലയിൽ ഖത്തറിന് പ്രോത്സാഹനമേറി. വളർച്ചയും രാജ്യാന്തര നിക്ഷേപ സമൂഹവുമായുള്ള ആഴത്തിലുള്ള പങ്കാളിത്തവും ഐപിഎ ഖത്തറിന്റെ മുന്നേറ്റത്തിലേക്കുള്ള ശക്തമായ ചുവടുവയ്പായി 2022 മാറിയെന്ന് ഐപിഎ ഖത്തർ സിഇഒ ഷെയ്ഖ് അലി അൽ വലീദ് അൽതാനി ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല