സ്വന്തം ലേഖകൻ: മെട്രോ യാത്രക്കാർ സ്റ്റേഷനുകളിലെ പാർക്ക് ആൻഡ് റൈഡ് സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് ഖത്തർ റെയിൽ. ചുരുങ്ങിയ സമയത്തിൽ ചെലവു കുറഞ്ഞ യാത്ര ഉറപ്പാക്കാനാണ് പാർക്ക് ആൻഡ് റൈഡ് സേവനങ്ങൾക്ക് തുടക്കമിട്ടത്. നിലവിൽ ദോഹ മെട്രോയുടെ 12 കേന്ദ്രങ്ങളിലാണ് ഈ സൗകര്യമുള്ളത്. 18,500 വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യമാണുള്ളത്.
പാർക്ക് ആൻഡ് റൈഡ് സേവനങ്ങൾ ഉപയോഗിക്കുന്നതിലൂടെ വലിയ സംഭവങ്ങൾ നടക്കുമ്പോൾ റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ കഴിയുമെന്ന് ഖത്തർ റെയിൽ ചൂണ്ടിക്കാട്ടി. ഈ മാസം 13, 14 തീയതികളിൽ ഫിഫ ഖത്തർ ലോകകപ്പിന്റെ ഇന്റർകോണ്ടിനെന്റൽ പ്ലേ-ഓഫ് മത്സരം അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കുകയാണ്.
മത്സരം കാണാൻ തയാറെടുക്കുന്ന കാണികൾ പാർക്ക് ആൻഡ് റൈഡ് പ്രയോജനപ്പെടുത്തണമെന്നും ഖത്തർ റെയിൽ അധികൃതർ ഓർമിപ്പിച്ചു. അൽ വക്ര, എജ്യൂക്കേഷൻ സിറ്റി, ലുസെയ്ൽ, അൽ ഖ്വാസർ എന്നിവിടങ്ങളിലെ പാർക്ക് ആൻഡ് റൈഡ് സൗകര്യങ്ങളാണ് ഏറ്റവും വലുത്.
ഗതാഗത മന്ത്രാലയത്തിന്റെ പബ്ലിക് ബസ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാമിന്റെ പ്രധാന പദ്ധതികളിലൊന്നാണ് പാർക്ക് ആൻഡ് റൈഡ് സേവനം. റോഡിലെ ഗതാഗത കുരുക്ക് ഗണ്യമായി പരിഹരിക്കാനും ഈ സേവനത്തിലൂടെ സാധിക്കുന്നുണ്ട്.
പൗരന്മാരും പ്രവാസികളും ഉൾപ്പെടെ വലിയൊരു വിഭാഗം ആളുകൾ പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. പബ്ലിക് ട്രാൻസിറ്റ് സേവനങ്ങൾ മെച്ചപ്പെടുത്തി പൊതുഗതാഗത സൗകര്യങ്ങളിലെ യാത്രക്കാരുടെ എണ്ണം കൂട്ടുകയാണ് ലക്ഷ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല