![](https://www.nrimalayalee.com/wp-content/uploads/2020/02/Coronavirus-Gulf-First-Covid-Case-in-Qatar.jpg)
സ്വന്തം ലേഖകൻ: ഖത്തറില്‍ വിവിധ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നു. സ്വകാര്യ കമ്പനികളിലാണ് സ്വദേശികളെ നിയമിച്ചത്. തൊഴില്‍ പരിശീലന പരിപാടിയിലൂടെ ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസം കൊണ്ട് 337 സ്വദേശികളെ നിയമിച്ചു. സ്വകാര്യ കമ്പനികളുടെ ഉന്നത പദവികളിലാണ് നിയമനം. തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് ഹുസൈന്‍ അബ്ദുല്ല ഖത്തര്‍ ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
ഫിനാന്‍സ് ആന്റ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലായിരുന്നു ഏറ്റവും അധികം നിയമനങ്ങള്‍. ഊര്‍ജ- വ്യവസായ മേഖലയിലും ടെലികമ്യൂണിക്കേഷന്‍- ഐടി, സേവന- ഗതാഗതം, റിയല്‍ എസ്റ്റേറ്റ്, കോണ്‍ട്രാക്ടിങ് മേഖലകളിലും ഹോസ്പിറ്റാലിറ്റി രംഗത്തും സ്വദേശികള്‍ക്ക് ഉന്നത തസ്തികകളില്‍ ജോലി ലഭിച്ചു. നാഷണല്‍ എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോം വഴി സ്വദേശികള്‍ക്കായി സ്വകാര്യ മേഖലയിലെ വിവിധ തൊഴില്‍ അവസരങ്ങള്‍ തൊഴില്‍ മന്ത്രാലയം ലഭ്യമാക്കുന്നുണ്ട്.
സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുമ്പോള്‍ നിരവധി ഗുണങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബിരുദം അടിസ്ഥാന യോഗ്യത ഉണ്ടെങ്കില്‍ സ്വദേശിക്ക് നേരിട്ട് തന്നെ സ്വകാര്യ കമ്പനികളിലെ ഉന്നത തസ്തികകളില്‍ നിയമിതനാകാന്‍ സാധിക്കും. ജോലിയുടെ സ്വഭാവം അനുസരിച്ച് ആവശ്യമായ പരിശീലനം തൊഴില്‍ മന്ത്രാലയം ഇതിനായി ലഭ്യമാക്കും. സര്‍ക്കാര്‍ മേഖലയില്‍ ആണെങ്കില്‍ പ്രാഥമിക തസ്തികകളില്‍ ജോലിയില്‍ പ്രവേശിച്ച ശേഷം സ്ഥാനക്കയറ്റത്തിനായി ഏറെ നാള്‍ കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല