സ്വന്തം ലേഖകൻ: ഖത്തറിലെ ചൂടും പൊടിക്കാറ്റുമെല്ലാം സഹിച്ച് ലോകകപ്പിനോടനുബന്ധിച്ച് നിര്‍മാണ ജോലികളിലേര്‍പ്പെട്ട തൊഴിലാളികൾക്ക് ഒടുവില്‍ സംഘാടകര്‍ നല്‍കിയത് അമൂല്യ സമ്മാനം. ലോകകപ്പിനെത്തിയ സൂപ്പര്‍ താരങ്ങളെ കാണാനും കൂടിക്കാഴ്ചയ്ക്കുമാണ് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ഇടപെട്ട് അവസരമൊരുക്കിയത്.
അര്‍ജന്റീന, അമേരിക്ക, ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്സ് കളിക്കാരുമായാണ് ജീവനക്കാര്‍ കൂടിക്കാഴ്ച നടത്തിയത്. തൊഴിലാളികൾക്കൊപ്പം പന്തുതട്ടാനും താരങ്ങൾ സമയം കണ്ടെത്തി. ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളായിരുന്നു താരങ്ങളോടൊപ്പം ചെലവഴിച്ചതെന്ന് അല്‍ റയ്യാൻ അഹമ്മദ്ബിന്‍ അലി സ്റ്റേഡിയത്തിലെ നിര്‍മാണജോലിക്കാരന്‍ ജിമ്മി സെര്‍വാനെ പറഞ്ഞു.
”ഇവിടെ ലോകകപ്പ് നടത്താന്‍ അവര്‍ എത്രമാത്രം പരിശ്രമിച്ചുവെന്ന് നമുക്കറിയാം. തൊഴിലാളികളുമായുള്ള കൂടിക്കാഴ്ച വളരെ നല്ല അനുഭവമായിരുന്നു”- ഇംഗ്ലണ്ട് താരം എറിക് ഡയര്‍ പറഞ്ഞു.
അതേസമയം 22-ാമത് ഫുട്ബോൾ ലോകകപ്പിന് ഞായറാഴ്ച കിക്കോഫ്. ഇന്ത്യൻ സമയം രാത്രി 9.30-ന് തുടങ്ങുന്ന ആദ്യമത്സരത്തിൽ ആതിഥേയരായ ഖത്തർ ലാറ്റിനമേരിക്കൻ പ്രതിനിധികളായ എക്വഡോറിനെ നേരിടും. ഉദ്ഘാടനച്ചടങ്ങ് രാത്രി 7.30-ന് തുടങ്ങും.
ഭൂമിയിലെ ഏറ്റവും ആവേശകരമായ കായികപ്പോരാട്ടത്തിന് ഖത്തർ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി കാത്തിരിക്കുന്നു. ‘ഒത്തൊരുമിച്ച് വരൂ’ എന്ന് അർഥമുള്ള ഹയ്യാ എന്ന ഗാനത്തിന്റെ അലയൊലികൾ ഖത്തറിൽ അലയടിക്കുന്നു. ഹയ്യാ ഹയ്യാ എന്നാണ് ഈ ടൂർണമെന്റിന്റെ തീം സോങ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല