
സ്വന്തം ലേഖകൻ: പുതുക്കിയ പാസ്പോർട്ടുമായി യുഎഇയിലേയ്ക്ക് യാത്ര ചെയ്യാൻ എത്തുന്ന പ്രവാസികളെ കേരളത്തിലെ വിമാനത്താവളങ്ങളിൽ തടയുന്നതായി ആരോപണം. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്ന് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്യാൻ ടിക്കറ്റുമായെത്തിയവരെയാണ് തിരിച്ചയച്ചത് എന്നാണ് ആരോപണം. പുതുക്കിയ പാസ്പോർട്ട് വിവരങ്ങൾ യുഎഇ കംപ്യൂട്ടർ സംവിധാനത്തിൽ ഉൾപ്പെടുത്താൻ സാധിക്കാത്തതാണ് കാരണമെന്നാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ മറുപടി.
പഴയ പാസ്പോർട്ടും പുതിയതും ഒന്നിച്ച് വച്ച് വിമാനത്താവളത്തിൽ കാണിക്കുന്നതാണ് രീതി. യുഎഇയിൽ എത്തിയ ശേഷം 150 ദിർഹം ഫീസ് അടച്ച് പുതിയ പാസ്പോർട്ടിലേക്ക് വീസ പതിക്കുന്ന രീതിക്കാണ് മാറ്റം വന്നത്. ഇതോടെ, പാസ്പോർട്ട് പുതുക്കിയവർക്ക് യുഎഇയിലേക്ക് തിരിച്ചു പോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. കൊവിഡ് ദുരിതകാലത്ത് ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലും ഭീതിയിലും യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ഇരട്ടി പ്രയാസം സൃഷ്ടിക്കുകയാണ് അധികൃതരുടെ ഇത്തരം നിലപാടെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.
ബുധനാഴ്ചയും കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽനിന്ന് യാത്ര ചെയ്യാനെത്തിയവരെ മടക്കി അയച്ചു. അതേസമയം, ഇവരിൽ പലരും എയർ അറേബ്യ, ൈഫ്ല ദുബൈ അടക്കമുള്ള വിമാനങ്ങളിൽ വീണ്ടും ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നുണ്ട്.
മറ്റു രാജ്യങ്ങളിലുള്ളവരുടെ പാസ്പോർട്ടിെൻറ വിഷയത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും യു.എ.ഇയിൽ എത്തി വിസ പുതുക്കുേമ്പാഴാണ് പുതിയ പാസ്പോർട്ട് സിസ്റ്റത്തിൽ അപ്ലോഡ് ചെയ്യുന്നത് എന്നുമാണ് യു.എ.ഇയിലെ എമിഗ്രേഷൻ അധികൃതരുടെ നിലപാട്. പഴയ പാസ്പോർട്ടും പുതിയതും ഒന്നിച്ച് പിൻ ചെയ്ത് വിമാനത്താവളത്തിൽ കാണിക്കുകയാണ് ഇതുവരെയുള്ള പതിവ്. ഇതാണ് ഇപ്പോൾ എയർഇന്ത്യ അനുവദിക്കാത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല