
സ്വന്തം ലേഖകൻ: സെമിത്തേരിയിലേക്കുള്ള തലമുറകളുടെ യാത്രയ്ക്ക് പ്രത്യാശപകർന്ന ‘സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു’ എന്ന വിലാപഗാനത്തിന് 125 വയസ്സ്. യഥാർഥത്തിൽ പ്രത്യാശാഗീതമെന്ന നിലയിലാണ് 1897-ൽ ഇതെഴുതിയതെങ്കിലും വിലാപഗാനമായി പിന്നീട് പരിണമിക്കുകയായിരുന്നു. ലോകയാത്ര അവസാനിക്കുന്നിടത്ത് നിത്യയാത്ര ആരംഭിക്കുന്നുവെന്ന ദാർശനികതലം മുന്നോട്ടുവെക്കുന്ന ഗാനം മരണാനന്തരജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ പങ്കുവെക്കുന്നതാണ്.
മലയാളത്തിൽ ഏറ്റവുമധികം പ്രചാരംനേടിയ ക്രിസ്തീയഗാനങ്ങളിലൊന്നായ ഇതെഴുതിയത് മലയാളിയല്ല. ഫോൾബ്രെഷ്റ്റ് നാഗൽ എന്ന ജർമൻ മിഷണറിയാണ്. കുന്നംകുളത്തുനിന്ന് കണ്ണൂരിലേക്ക് കാളവണ്ടിയിൽ യാത്രചെയ്യുമ്പോഴായിരുന്നു 20 വരികളുള്ള ഈ ഗാനത്തിന്റെ പിറവി. കെ.എസ്. സേതുമാധവൻ സംവിധാനംചെയ്ത ‘അരനാഴികനേരം’ എന്ന ചലച്ചിത്രത്തിൽ വയലാർ ഈ പാട്ട് അല്പം രൂപമാറ്റംവരുത്തി ഉപയോഗിച്ചതോടെയാണ് പ്രസിദ്ധമായത്.
വയലാർ രചിച്ച് ദേവരാജൻ സംഗീതം നൽകിയ പാട്ടെന്ന തെറ്റിദ്ധാരണ പരക്കാനും ഇതിടയാക്കി. ‘എൻ സ്വദേശം കാൺമതിന് ബദ്ധപ്പെട്ടോടീടുന്നു’ എന്ന നാഗലിന്റെ വരികൾ ‘ബദ്ധപ്പെട്ടോടീടുന്നു’ എന്നതിനുപകരം ‘ഞാൻ തനിയെ പോകുന്നു’ എന്ന് വയലാർ മാറ്റിയിരുന്നു. കൂടാതെ, ‘യേശുവേ നിനക്ക് സ്‌ത്രോത്രം, വേഗം നിന്നെകാണും ഞാൻ’ എന്ന വരികൾക്കുപകരം ‘ആകെയരനാഴികമാത്രം, ഈയുടുപ്പ് മാറ്റുവാൻ’ എന്നും ചേർത്തു.
‘രാത്രിയിൽ ഞാൻ ദൈവത്തിന്റെ കൈകളിൽ ഉറങ്ങീടുന്നു, അപ്പോഴുമെൻ രഥത്തിന്റെ ചക്രം മുന്നോട്ടോടുന്നു’ എന്നവരികൾ ലോകയാത്രയുടെ മാത്രമല്ല, മരണാനന്തരജീവിതത്തെക്കൂടി സൂചിപ്പിക്കുന്നുവെന്നാണ് വ്യാഖ്യാനം. ‘ഓ മൈ ഡാർലിങ് ക്ളമന്റൈൻ’ എന്ന അമേരിക്കൻ നാടോടിഗാനത്തിന്റെ ഈണമാണ് ഈ പാട്ടിന് അദ്ദേഹം നൽകിയത്.
1867-ൽ ജർമനിയിലെ ഹസ്സൻ നഗരത്തിൽ ജനിച്ചു. സുവിശേഷ ദൗത്യവുമായി 22-ാം വയസ്സിൽ കേരളത്തിലെത്തി. ബ്രദറൺ സഭയിൽ പ്രവർത്തിച്ച അദ്ദേഹം അർധമലയാളിയായ ഹാരിയറ്റ് മിച്ചലിനെ വിവാഹംചെയ്തു. മലയാളം പഠിച്ച നാഗൽ, എഴുപതിലധികം മലയാളഗാനങ്ങളെഴുതി. 1897-ലാണ് ‘സമയമാം രഥത്തിൽ’ എന്ന പാട്ടെഴുതിയത്.
1914-ൽ ജർമനിയിലേക്ക് മടങ്ങി. തിരിച്ചുവരാനായിരുന്നു ആഗ്രഹമെങ്കിലും ഒന്നാംലോകയുദ്ധംകാരണം കഴിഞ്ഞില്ല. 1921-ലായിരുന്നു മരണം. അദ്ദേഹത്തിന്റെ സ്മരണയിൽ കുന്നംകുളം പട്ടാമ്പി റോഡിനെയും യേശുദാസ് റോഡിനെയും ബന്ധിപ്പിക്കുന്ന റോഡിന് നഗരസഭ നാഗൽ റോഡെന്ന് പേരിട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല