സ്വന്തം ലേഖകൻ: ജനങ്ങള്‍ കുടിയേറിപ്പാര്‍ക്കാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാ നത്ത് സൗദി അറേബ്യ. തൊഴിലിനും ബിസിനസ്, നിക്ഷേപ ആവശ്യങ്ങള്‍ക്കുമായി ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിയേറുന്ന രാജ്യങ്ങളിലൊന്നായാണ് സൗദി അറേബ്യ മാറിയിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍നാഷനല്‍ ഓര്ഗനൈസേഷന് ഫോര്‍ മൈഗ്രേഷന്‍ തയ്യാറാക്കിയ ലോക കുടിയേറ്റ റിപ്പോര്‍ട്ട്- 2022ലാണ് സൗദിയുടെ ഈ നേട്ടം. 13.5 ദശലക്ഷം വിദേശികളാണ് വിവിധ ആവശ്യങ്ങള്‍ക്കായി സൗദിയിലേക്ക് കുടിയേറിപ്പാര്‍ത്തിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ താമസിക്കുന്ന രാജ്യം അമേരിക്കയാണ്. 1970 മുതല്‍ കുടിയേറ്റക്കാരുടെ ഇഷ്ടകേന്ദ്രമാണ് രാജ്യം. അതിനു ശേഷം രാജ്യത്ത് താമസിക്കുന്ന വിദേശികളുട എണ്ണം നാലിരട്ടിയായി വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 1970ല്‍ കുടിയേറ്റ ജനസംഖ്യ 12 ദശലക്ഷമായിരുന്നത് 2019 ആകുമ്പോഴേക്കും അത് 50.6 ദശലക്ഷമായി വര്‍ധിച്ചതായി വേള്‍ഡ് മൈഗ്രന്റ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കുടിയേറ്റ ജനസംഖ്യയുടെ കാര്യത്തില്‍ ജര്‍മനിയാണ് രണ്ടാം സ്ഥാനത്ത്. 2000ല്‍ രാജ്യത്തെ കുടിയേറ്റ ജനസംഖ്യ 8.9 ദശലക്ഷമായിരുന്നത് 2020 ആകുമ്പോഴേക്കും 16 ദശലക്ഷമായി വര്‍ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ രണ്ടു രാജ്യങ്ങളും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്താണ് സൗദി അറേബ്യ. റഷ്യ, ബ്രിട്ടന്, ഫ്രാന്‍സ്, യുഎഇ, കാനഡ എന്നീ രാജ്യങ്ങളാണ് കുടിയേറ്റക്കാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ തൊട്ടുപിറകിലുള്ളത്. ബിസിനസ്, നിക്ഷേപ സാധ്യതകള്‍ ശക്തിപ്പെടുത്തുന്നതിലൂടെ രാജ്യത്തെ എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമാണ് കുടിയേറ്റക്കാര്‍ക്ക് നല്കുന്ന പ്രോല്‍സാഹനം. 2030 ആകുമ്പോഴേക്ക് രാജ്യത്തിന്റെ ജനസംഖ്യയില്‍ പകുതി പേരും വിദേശികളായിരിക്കുമെന്നാണ് കണക്കുകള്‍. 25 ദശലക്ഷം സ്വേദേശികള്ക്കൊപ്പം അത്ര തന്നെ വിദേശികളെയും ആകര്‍ഷിക്കാനാണ് തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല