
സ്വന്തം ലേഖകൻ: പുതിയതായി ജോലിക്കു കയറുന്നവർക്ക് നൽകുന്ന ഓഫർ ലെറ്ററും തൊഴിൽ കരാറും ഒന്നായിരിക്കണമെന്നു മാനവ വിഭവശേഷി മന്ത്രാലയം. ഓഫർ ലെറ്ററിൽ പറയുന്ന കാര്യങ്ങൾ നിയമനത്തിനു ശേഷം രൂപപ്പെടുത്തുന്ന കരാറിലും ഉണ്ടായിരിക്കണം.
തൊഴിലുടമയും തൊഴിലാളിയും പരസ്പരം സമ്മതത്തോടെ വേണം തൊഴിൽ കരാർ രൂപപ്പെടുത്താൻ. തൊഴിൽ കരാറിലെ ഒരു ഭാഗത്തും ഇരു വിഭാഗത്തിനും തർക്കം ഉണ്ടാകാൻ പാടില്ലെന്ന് തൊഴിൽ വകുപ്പ് അണ്ടർ സെക്രട്ടറി ആയിഷ മുഹമ്മദ് ബിൻ ഹർഫിയ പറഞ്ഞു. തൊഴിൽ വാഗ്ദാനങ്ങൾക്കു സ്ഥിരീകരണം ലഭിക്കുന്നത് തൊഴിൽ കരാറിലൂടെയാണ്.
ജോലിയുടെ വിശദാംശങ്ങളും ആനുകൂല്യങ്ങളും ഓഫർ ലെറ്ററിൽ പറഞ്ഞിരിക്കുന്നതു പോലെയായിരിക്കണം. രാജ്യത്തിന് അകത്തു നിന്നായാലും വിദേശത്തു നിന്നായാലും ഓഫർ ലെറ്റർ നിയമം പാലിക്കണം. മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്ത തൊഴിൽ കരാറുകൾക്ക് അംഗീകാരം ലഭിക്കില്ല.
തൊഴിലാളി ഒപ്പുവച്ച ഓഫർ ലെറ്ററുകൾ വേണം വീസയ്ക്ക് അപേക്ഷിക്കുമ്പോൾ നൽകാനെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഓഫർ ലെറ്ററിൽ പറഞ്ഞിരിക്കുന്നതിൽ കൂടുതൽ ആനുകൂല്യങ്ങൾ തൊഴിൽ കരാറിൽ നൽകുന്നുണ്ടെങ്കിൽ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കും.
ഓഫർ ലെറ്ററിൽ പറയുന്ന ആനുകൂല്യങ്ങൾ കരാറിൽ കുറയാൻ പാടില്ല. തൊഴിൽ വാഗ്ദാനം വ്യാജമാണെന്ന് വ്യക്തമായാൽ പരാതിപ്പെടണം. ഓഫർ ലെറ്ററുമായി യോജിക്കാത്ത തൊഴിൽ കരാറുകൾ നിരസിക്കുകയും പരാതിപ്പെടുകയും ചെയ്യാം. ഇതിനായി മന്ത്രാലയ കോൾ സെന്റർ നമ്പർ 600590000 ഉപയോഗിക്കാം. മന്ത്രാലയ ആപ്, വെബ് സൈറ്റ് വഴിയും പരാതി നൽകാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല