![](https://www.nrimalayalee.com/wp-content/uploads/2022/01/UAE-Qatar-Transparency-Index.jpg)
സ്വന്തം ലേഖകൻ: ട്രാന്‍സ്പാരന്‍സി ഇന്റര്‍നാഷനലിന്റെ 2021 ലെ അഴിമതി വിരുദ്ധ സൂചികയില്‍ (സിപിഐ) അറബ് രാജ്യങ്ങള്‍ക്കിടയില്‍ യുഎഇ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനം ഖത്തറിനാണ്. 100ല്‍ 69 പോയിന്റുകള്‍ നേടിയാണ് യുഎഇ മേഖലയില്‍ ഒന്നാമത് എത്തിയത്. രണ്ടാം സ്ഥാനത്തെത്തിയ ഖത്തര്‍ 63 പോയിന്റുകളാണ് നേടിയയത്.
ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, വേള്‍ഡ് ഇക്കണോമിക് ഫോറം, ബെര്‍ട്ടല്‍സ്മാന്‍ ഫൗണ്ടേഷന്‍ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകള്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സൂചിക തയ്യാറാക്കിയത്. 180 രാജ്യങ്ങളെ ഉല്‍പ്പെടുത്തിയാണ് അതാത് പ്രദേശങ്ങളിലെ പൊതുമേഖലയിലെ അഴിമതിയുടെ അളവ് അനുസരിച്ച് റാങ്ക് പട്ടിക തയാറാക്കുന്നത്.
വിദഗ്ധരുടെയും ബിസിനസ്സ് രംഗത്തെ പ്രമുഖരുടേയും മേല്‍നോട്ടത്തില്‍ പൂജ്യം മുതല്‍ 100 വരെയുള്ള പോയിന്റുകള്‍ നല്‍കിയാണിത്. അഴിമതിയുടെ അളവനുസരിച്ചാണ് പോയിന്റുകള്‍ കണക്കാക്കുന്നത്. പൂജ്യം പോയിന്റ് ലഭിച്ച രാജ്യത്ത് അഴിമതി ഏറ്റവും കൂടുതലും 100 പോയിന്റുകള്‍ ലഭിച്ച പ്രദേശം പൂര്‍ണ അഴിമതി മുക്തവുമായിരിക്കും.
ആഗോള തലത്തില്‍ 180 രാജ്യങ്ങളില്‍ 24 ആണ് യുഎഇയുടെ സ്ഥാനം. മുപ്പത്തി ഒന്നാം സ്ഥാനത്താണ് ഖത്തര്‍. മേഖലയില്‍ മൂന്നാം സ്ഥാനത്തുള്ള സൗദി അറേബ്യക്ക് ആഗോളതലത്തില്‍ 53 പോയിന്റുകളുമായി അമ്പത്തി രണ്ടാം സ്ഥാനത്താണ്.
വിഷന്‍ 2030 ന്റെ അടിസ്ഥാനത്തിലുള്ള വന്‍ വികസന പദ്ധതികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന മൂന്ന് രാജ്യങ്ങളാണ് യുഎഇയും ഖത്തറും സൗദിയും. രാജ്യത്തെ അഴിമതി മുക്തമാക്കുന്നതിനായി ശക്തമായ നിരവധി നടപടികളാണ് ഈ രാജ്യങ്ങള്‍ കൈക്കൊണ്ടിട്ടുള്ളത്. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ലിബിയ, യമന്‍, സിറിയ എന്നിവയാണ് മേഖലയിലെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല