
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയിൽ ആടിയുലയുന്ന തൊഴിൽ രംഗം ശക്തിപ്പെടുത്താൻ ബ്രിട്ടനി ബോറിസ് ജോൺസൺ സർക്കാർ അവതരിപ്പിച്ച ഫർലോംഗ് സ്‌കീം തിരിച്ചടിയാകുമെന്ന് സൂചന. ഒക്ടോബറില്‍ ഫര്‍ലോംഗ് സ്‌കീമിന്റെ ആനുകൂല്യങ്ങൾ ണഫലങ്ങള്‍ അവസാനിക്കുമ്പോള്‍ മൂന്നിലൊന്ന് സ്ഥാപനങ്ങളും തൊഴിലാളികളെ പിരിച്ചു വിടുമെന്നാണ് റിപ്പോര്‍ട്ടുകൾ. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് അവസാനിപ്പിച്ച് ഓഫീസില്‍ മടങ്ങിയെത്താന്‍ സർക്കാർ ജനങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോഴാണ് പുതിയ മുന്നറിയിപ്പ്.
80 കള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ തൊഴിലില്ലായ്മാ പ്രതിസന്ധിയിലേക്ക് ബ്രിട്ടന്‍ കൂപ്പുകുത്തുകയാണെന്ന ആശങ്കയും ശക്തമാണ്. അതിനിടെയാണ് കൂട്ടപ്പിരിച്ചുവിടൽ ഭീഷണി തലപൊക്കുന്നത്. കൊവിഡ് കാരണം ലക്ഷക്കണക്കിന് ജോലിക്കാര്‍ വീടുകളില്‍ തങ്ങിയതോടെ ഇടവേളയ്ക്ക് ശേഷം തുറന്ന ഷോപ്പുകള്‍ക്കും, റെസ്റ്റൊറന്റുകള്‍ക്കും കച്ചവടം ഇല്ലാത്ത അവസ്ഥയാണ്.
ഈ സാഹചര്യം പരിഗണിച്ചാണ് ഓഫീസുകളിലേക്ക് തിരികെയെത്താന്‍ ബോറിസ് ജോണ്‍സണ്‍ ജനങ്ങളോട് ആഹ്വാനം ചെയ്തത്. വെള്ളിയാഴ്ച നടത്തുന്ന പത്രസമ്മേളനവും പ്രധാനമന്ത്രി ഇക്കാര്യം വിശദമായി അവതരിപ്പിക്കാനാകും ഉപയോഗിക്കുക. ലോക്ക്ഡൗണിന്റെ മാന്ദ്യത്തിൽ നിന്നും പുറത്തു കടന്ന് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള റോഡ് മാപ്പും അദ്ദേഹം അവതരിപ്പിക്കും.
നിലവില്‍ ഒരു മില്ല്യണിലേറെ സ്ഥാപനങ്ങള്‍ നികുതിദായകന്റെ പണം ഉപയോഗിച്ച് ജോബ് റിട്ടന്‍ഷന്‍ സ്‌കീം വഴി 9.4 മില്ല്യണ്‍ ജോലിക്കാര്‍ക്കാണ് ശമ്പളം നല്‍കുന്നത്. ബ്രിട്ടീഷ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് 7400 സ്ഥാപനങ്ങളെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ പത്തില്‍ മൂന്ന് പേരും ജീവനക്കാരെ കുറയ്ക്കാന്‍ ഒരുങ്ങുന്നതായി വ്യക്തമായത്. ഒക്ടോബറില്‍ ഫര്‍ലോംഗ് സ്‌കീം അവസാനിക്കുമ്പോള്‍ ഇത് പ്രതീക്ഷിക്കാമെന്ന് ബിസിസി വ്യക്തമാക്കി. 28 ശതമാനം സ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ തുടങ്ങിയപ്പോള്‍ തന്നെ ജീവനക്കാര്‍ക്ക് ലേ ഓഫ് നല്‍കിയിരുന്നു.
കൊറോണ വൈറസിന്റെ വ്യാപനം പ്രാദേശിക തലത്തിൽ നിയന്ത്രണത്തിലാക്കുന്ന പുതിയ “കണ്ടെയിന്‍ ഫ്രെയിംവര്‍ക്ക്“ ജനങ്ങളിലേക്കെത്തിക്കാനാണ് ബോറിസ് ഇനി ശ്രമിക്കുക. ഇതുവഴി ജോലിയില്‍ മടങ്ങിയെത്താന്‍ ജീവനക്കാർക്ക് ആത്മവിശ്വാസം നല്‍കാനാണ് ശ്രമം. ഒപ്പം രണ്ടാം ഘട്ട കൊവിഡ് വ്യാപനം തടയാന്‍ മികച്ച പ്രതിരോധ നടപടികളും ഉറപ്പാക്കാനാണ് സര്‍ക്കാര്‍ നീ്ക്കം. റഷ് അവര്‍ സമയം ഒഴിവാക്കി യാത്ര ചെയ്യാനും, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഉപയോഗിക്കാനും പ്രേരിപ്പിക്കുന്ന പുതിയ ഗ്രേഡിംഗ് സിസ്റ്റം ഇതിനായി ആവിഷ്‌കരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല