സ്വന്തം ലേഖകൻ: എല്ലാ നികുതിദായകരും ഉയര്‍ന്ന ബില്ലുകള്‍ നല്കേണ്ടിവരുമെന്ന മുന്നറിയിപ്പുകള്‍ക്കിടെ ചാന്‍സലര്‍ ജെറമി ഹണ്ട് നടത്തുന്ന ഓട്ടം ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കായി രാജ്യം കാത്തിരിക്കുന്നു. കൗണ്‍സില്‍ ടാക്‌സ് ബില്ലുകള്‍ 2000 പൗണ്ട് കടത്തുന്ന നിയമമാറ്റങ്ങള്‍ ഉള്‍പ്പെടുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കായി ബ്രിട്ടന്‍ ആശങ്കയോടെ കാത്തിരിക്കുകയാണ്.
കൗണ്‍സില്‍ ടാക്‌സ് ബില്ലുകള്‍ ഉയര്‍ത്തുന്ന തരത്തില്‍ ചാന്‍സലര്‍ ബജറ്റില്‍ നിയമമാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ 2.99 ശതമാനത്തില്‍ നിന്നും 5 ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ ക്യാപ് നീക്കം ചെയ്യും. നിയമമാറ്റം സാധ്യമാക്കുമെങ്കിലും ലോക്കല്‍ കൗണ്‍സിലുകള്‍ക്ക് നടപടിയില്‍ തീരുമാനം കൈക്കൊള്ളാം.
ബ്രിട്ടന്റെ ഖജനാവില്‍ കുറവുള്ള 50 ബില്ല്യണ്‍ പൗണ്ട് സ്വരുക്കൂട്ടാനും, പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാനും ലക്ഷ്യമിട്ടാണ് ഹണ്ട് പ്രഖ്യാപനങ്ങള്‍ നടത്തുക. ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി റിഷി സുനാകും, ചാന്‍സലറും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നികുതി വര്‍ദ്ധനവുകളും, ചെലവ് ചുരുക്കലും ഓരോ വ്യക്തിയെയും ബാധിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
എന്നാല്‍ ഇതോടൊപ്പം ബാക്ക്‌ലോഗില്‍ പൊറുതിമുട്ടിയ എന്‍എച്ച്എസിന് അധിക ഫണ്ടിംഗ് നല്‍കാനും ഹണ്ട് തയ്യാറാകും. വെയ്റ്റിംഗ് ലിസ്റ്റ് ചുരുക്കാനുള്ള പണം എന്‍എച്ച്എസിന്റെ പക്കലില്ലെന്ന് വാച്ച്‌ഡോഗ് വ്യക്തമാക്കിയതോടെയാണ് ഇത്. 7.1 മില്ല്യണിലെത്തിയ കാത്തിരിപ്പ് പട്ടിക ചുരുക്കാന്‍ ശ്രദ്ധ പുലര്‍ത്തുമെന്ന് ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലെ എന്‍എച്ച്എസ് കോണ്‍ഫറന്‍സില്‍ വ്യക്തമാക്കി.
54 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വര്‍ദ്ധനവുകളും, ചെലവ് ചുരുക്കലുകളുമായി ആശങ്ക ഉയര്‍ത്തുന്ന പാക്കേജാണ് ഹണ്ട് പ്രഖ്യാപിക്കുക. ഉയര്‍ന്ന വരുമാനക്കാരെ പ്രധാനമായി നോട്ടമിടുന്നുണ്ടെങ്കിലും എല്ലാ നികുതിദായകരും ഉയര്‍ന്ന ബില്ലുകള്‍ നേരിടുമെന്ന് ട്രഷറി ശ്രോതസ്സുകള്‍ വ്യക്തമാക്കി. ഓരോ കുടുംബത്തിനും 854 പൗണ്ട് വരെ വര്‍ദ്ധനവിന് തുല്യമായ നികുതി ബോംബ്, 30 ബില്ല്യണ്‍ പൗണ്ട് വരുന്ന ചെലവ് ചുരുക്കലും ചേര്‍ത്താണ് വരിക.
പല പദ്ധതികളും അടിയന്തരമായി നിര്‍ത്തുകയോ, വൈകിക്കുകയോ ചെയ്യും. സര്‍ക്കാരിന്റെ സുപ്രധാന പദ്ധതിയായ സോഷ്യല്‍ കെയര്‍ ചെലവുകളിലെ ക്യാപ്പ് പോലും ഈ കുത്തൊഴുക്കില്‍ ഇല്ലാതാകും. പണപ്പെരുപ്പം സേവിംഗ്‌സ് ഇല്ലാതാക്കുകയും, വ്യവസായ അസ്ഥിരത എത്തിക്കുകയും, പബ്ലിക് സര്‍വ്വീസില്‍ ഫണ്ടിംഗ് കട്ടുമാണ് സംജാതമാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല