
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ 72 മണിക്കൂർ പണിമുടക്ക് ഒന്നാം ദിവസം പിന്നിട്ടു. കഴിഞ്ഞ ദിവസം രാവിലെ 7 മണി മുതൽ ആരംഭിച്ച പണിമുടക്കിനെ തുടർന്നു എൻഎച്ച്എസ് ആശുപത്രികളും ആയിരക്കണക്കിന് രോഗികളും പ്രതിസന്ധിയിലായി മുൻകൂട്ടി നിശ്ചയിച്ച കൂടിക്കാഴ്ച്ചകളും ശസ്ത്രക്രിയകളും റദ്ദാക്കേണ്ടി വന്നു.
കഴിഞ്ഞ ഏപ്രിലിൽ നാല് ദിവസം നീണ്ടുനിന്ന പണിമുടക്കിൽ ഏകദേശം 1,96,000 രോഗികളുമായുള്ള ആശുപത്രി കൂടിക്കാഴ്ച്ചകളാണ് റദ്ദാക്കിയത്. ഇത്തവണത്തെ കണക്കുകൾ പുറത്തു വന്നിട്ടില്ലെങ്കിലും രോഗികൾ പ്രതിസന്ധി നേരിടുന്നതായാണ് ലഭ്യമാകുന്ന സൂചനകൾ. പണിമുടക്ക് അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ഋഷി സുനക്ക് ഇടപെടണമെന്ന് ബിഎംഎ ആവശ്യപ്പെട്ടെങ്കിലും ഇടപെടൽ ഉണ്ടാകില്ലെന്നാണ് സൂചന.
2023 ൽ 35% അല്ലെങ്കിൽ അടുത്ത വർഷം കുറഞ്ഞത് 49% വേതന വർധനവ് എന്ന നിലപാടിൽ നിന്ന് മാറാൻ ബിഎംഎ സന്നദ്ധത കാണിക്കണമെന്നും പണിമുടക്ക് താൽക്കാലികമായി നിർത്തണമെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി സ്റ്റീവ് ബാർക്ലേ ആവശ്യപ്പെട്ടു. ഓഗസ്റ്റിൽ പണിമുടക്ക് നടത്താനുള്ള അവകാശം അവസാനിക്കുന്നത് വരെ മാസത്തിൽ കുറഞ്ഞത് മൂന്ന് ദിവസത്തെ പണിമുടക്കുകൾ നടത്തുമെന്നാണ് ബിഎംഎയുടെ മുന്നറിയിപ്പ്.
ഒരു ദശാബ്ദക്കാലം ജൂനിയർ ഡോക്ടർമാർക്ക് അർഹമായ ശമ്പള വർധന നൽകാതിരുന്നവർ മെച്ചപ്പെട്ട ശമ്പളം നൽകാതെ പണിമുടക്ക് അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ബിഎംഎഎൻഎച്ച്എസിലെ പല ജൂനിയർ ഡോക്ടർമാരും ശമ്പളത്തിന്‍റെയും ജോലി സാഹചര്യങ്ങൾ മെച്ചപ്പെടാത്തതിനെ തുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങളുടെയും പേരിൽ ജോലി ഉപേക്ഷിക്കാൻ ഒരുങ്ങുന്നതായി ബിഎംഎ നടത്തിയ ഒരു സർവേയിൽ വെളിപ്പെട്ടിരുന്നു. ഏകദേശം 46,000 ജൂനിയർ ഡോക്ടർമാരാണ് പണിമുടക്കിൽ ഏർപ്പെട്ടിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല