
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മ ദേശീയ – റീജിയണൽ കമ്മറ്റികളുടെയും, യുക്മ ചാരിറ്റിയുടെയും, അംഗ അസോസിയേഷനുകളുടെയും പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണാർത്ഥം യുക്മ ദേശീയ സമിതി യുകെയിലെ പ്രമുഖ ഇൻഷുറൻസ് & മോർട്ട്ഗേജ് സ്ഥാപനമായ ലൈഫ് ലൈൻ പ്രൊട്ടെക്ടിൻ്റെ സഹകരണത്തോടെ അവതരിപ്പിക്കുന്ന നാലാമത് “യുക്മ ബംമ്പർ ടിക്കറ്റ് – 2024 ” ഭാഗ്യക്കുറി പുറത്തിറക്കി. യുക്മ ദേശീയ കായികമേള വേദിയിൽ വച്ച് യുക്മ നാഷണൽ ട്രഷറർ ഡിക്സ് ജോർജാണ് യുക്മ ബംമ്പർ ടിക്കറ്റ് വിതരണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ലൈഫ് ലൈൻ പ്രൊട്ടെക്ട് മാനേജിംഗ് ഡയറക്ടർ ബിജോ ടോം, വൈസ് പ്രസിഡൻ്റ് ലീനുമോൾ ചാക്കോ, ജോയിൻ്റ് സെക്രട്ടറിമാരായ പീറ്റർ താണോലിൽ, സ്മിതാ തോട്ടം, ജോയിൻ്റ് ട്രഷറർ എബ്രാഹം പൊന്നുംപുരയിടം,
പി ആർ ഒ അലക്സ് വർഗീസ്, ദേശീയ സമിതിയംഗങ്ങളായ ബിനോ ആൻ്റണി, ടിറ്റോ തോമസ്, ജയകുമാർ നായർ, സണ്ണിമോൻ മത്തായി, റീജിയണൽ പ്രസിഡൻറുമാരായ സുജു ജോസഫ്, ജോർജ് തോമസ്, വർഗീസ് ഡാനിയേൽ, ബിജു പീറ്റർ, സുരേന്ദ്രൻ ആരക്കോട്ട് തുടങ്ങി വിവിധ റീജിയണുകളിൽ നിന്നുള്ള ഭാരവാഹികളും, അംഗ അസോസിയേഷൻ ഭാരവാഹികളും, യുക്മ പ്രതിനിധികളും ഉൾപ്പെട്ട വേദിയിൽ വച്ചാണ് യുക്മ ബംമ്പർ ടിക്കറ്റിൻ്റെ ഓദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടത്.
ടിക്കറ്റുകൾ ഇതിനകം യുക്മയുടെ റീജിയണുകളിൽ എത്തിച്ചു കഴിഞ്ഞു, ടിക്കറ്റുകളുടെ വില്പനയ്ക്ക് ഉജ്വല തുടക്കമാണ് കുറിച്ചിരിക്കുന്നത്.
പത്തു പൗണ്ട് വിലയുള്ള ഒരു ടിക്കറ്റ് എടുക്കുന്ന വ്യക്തിക്ക് പതിനായിരം പൗണ്ട് ഒന്നാം സമ്മാനമായി ലഭിക്കുന്നു എന്നതാണ് യുക്മ ബംമ്പർ ടിക്കറ്റ് – 2024 സമ്മാന പദ്ധതിയുടെ മുഖ്യ ആകർഷണം. കൂടാതെ രണ്ടാം സമ്മാനമായി ഒരു പവനും, മൂന്നാം സമ്മാനമായി ഏഴ് പേർക്ക് രണ്ട് ഗ്രാം സ്വർണനാണയങ്ങളുമാണ് വിജയികൾക്ക് സമ്മാനമായി ലഭിക്കാൻ പോകുന്നത്. യുക്മയുടെ ആറ് പ്രമുഖ റീജിയണുകൾക്കും രണ്ട് വീതം സ്വർണ്ണ നാണയങ്ങളും മറ്റ് റീജിയണുകൾക്ക് എല്ലാമായി രണ്ട് ഗ്രാം സ്വർണനാണയവും ഉറപ്പായും ലഭിക്കുന്ന വിധമാണ് മൂന്നാം സമ്മാനത്തിന്റെ നറുക്കെടുപ്പ് നടത്തപ്പെടുന്നത്. സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നവംബർ രണ്ട് ശനിയാഴ്ച നടക്കുന്ന യുക്മ ദേശീയ കലാമേള വേദിയിൽ വച്ചായിരിക്കും.
മുൻ വർഷങ്ങളിലേതു പോലെതന്നെ യുകെ യിലെ പ്രമുഖ മലയാളി ബിസിനസ് സംരംഭകരായ ലൈഫ് ലൈൻ ഇൻഷ്വറൻസ് & മോർട്ട്ഗേജ് സർവീസസ് ആണ് യുക്മ ബമ്പർ 2024 ൻ്റെ സമ്മാനങ്ങളെല്ലാം സ്പോൺസർ ചെയ്തിരിക്കുന്നത്.
യുക്മ ബംമ്പർ ലോട്ടറിയുടെ വിറ്റുവരവിന്റെ പകുതി തുക വിൽക്കുന്നവർക്ക് വീതിച്ചു നൽകുന്ന വിപുലമായ വാഗ്‌ദാനമാണ് മുൻ വർഷങ്ങളിലേത് പോലെ ഈ വർഷവും നടപ്പിലാക്കുന്നത്. യുക്മ ബംമ്പർ ടിക്കറ്റ് – 2024 ലെ വിൽക്കുന്ന ടിക്കറ്റുകളുടെ മൊത്തം വിറ്റുവരവിന്റെ അമ്പതു ശതമാനം പ്രസ്തുത റീജിയണും അസോസിയേഷനുകൾക്കുമായി വീതിച്ചു നൽകുകയാണ് യുക്മ. യുക്മ ബംമ്പർ ലോട്ടറിയുടെ മൊത്തം വിറ്റുവരവിന്റെ നിശ്ചിത ശതമാനം യുക്മയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയായിരിക്കും വിനിയോഗിക്കുക. ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കുന്ന റീജിയണും, അസോസിയേഷനും പ്രോത്സാഹനമായി പ്രത്യേക ക്യാഷ് അവാര്‍ഡുകള്‍ ഉണ്ടായിരിക്കുന്നതാണ്.
യു കെ മലയാളികൾക്കിടയിൽ മറ്റൊരു വലിയ ഭാഗ്യശാലിയെ കണ്ടെത്തുവാനുള്ള അസുലഭ അവസരമാണ് യുക്മ ബംമ്പർ – 2024 നറുക്കെടുപ്പിലൂടെ യുക്മ ഒരുക്കിയിരിക്കുന്നത്. 2017 ൽ ഷെഫീൽഡിൽ നിന്നുമുള്ള സിബി മാനുവൽ ആയിരുന്നു യു-ഗ്രാന്റ് ലോട്ടറി ഒന്നാം സമ്മാനമായ ബ്രാൻഡ് ന്യൂ വോൾക്സ് ക്ലവാഗൺ പോളോ കാർ സമ്മാനമായി നേടിയത്. 2018 ൽ ബർമിംഗ്ഹാം നിവാസിയായ സി എസ് മിത്രൻ ഒന്നാം സമ്മാനമായ ടൊയോട്ട ഐഗോ കാർ സ്വന്തമാക്കി. 2019 -ൽ ബ്രാൻഡ് ന്യൂ Peugeot 108 കാർ സമ്മാനമായി നേടിയ ഭാഗ്യശാലി ഹേവാർഡ്സ്ഹീത്തിൽ നിന്നുള്ള ജോബി പൗലോസ് ആയിരുന്നു.
കഴിഞ്ഞ മൂന്ന് തവണയും ഒന്നാം സമ്മാനമായി ബ്രാൻഡ് ന്യൂ കാറുകളായിരുന്നു നൽകിയത്. പതിവിന് വിപരീതമായി ഈ വർഷം ഒന്നാം സമ്മാനാർഹനാകുന്ന വ്യക്തിക്ക് പതിനായിരം പൗണ്ടാണ് സമ്മാനമായി ലഭിക്കുന്നത്. യുകെയിൽ ഒരു മലയാളി സംഘടന ആദ്യമായിട്ടാണ് ലോട്ടറിയിലൂടെ
ഇത്രയും വലിയ തുക സമ്മാനമായി നൽകുന്നത്. ഈ വർഷം യുക്മ ബംമ്പർ നറുക്കെടുപ്പിന് കൂടുതൽ ആവേശകരമായ പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ടിക്കറ്റുകൾ ആവശ്യമായ അംഗ അസോസിയേഷനുകൾ കൂടുതൽ വിവരങ്ങൾക്കായി യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ (07904785565), ജനറൽ സെക്രട്ടറി കുര്യൻ ജോർജ് (07877348602), ട്രഷറർ ഡിക്സ് ജോർജ് (07403312250), തുടങ്ങിയവരെയോ, റീജിയണൽ പ്രസിഡൻ്റ്, സെക്രട്ടറി എന്നിവരെയോ ബന്ധപ്പെടേണ്ടതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല