
സ്വന്തം ലേഖകൻ: വടക്കഞ്ചേരിയിൽ ഒൻപതു പേരുടെ ജീവൻ നഷ്ടമായ അപകടവുമായി ബന്ധപ്പെട്ട് ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോജോ പത്രോസ് എന്ന ജോമോനെതിരെ നരഹത്യാക്കുറ്റം ചുമത്തി. അപകടത്തിനു പിന്നാലെ ഒളിവിൽ പോയ എറണാകുളം ഇലഞ്ഞി അന്ത്യാൽ പൂക്കോട്ടിൽ ജോമോനെ തിരുവനന്തപുരത്തേക്ക് കടക്കുന്നതിനിടെ ചവറയിൽ വച്ച് പൊലീസ് പിടികൂടിയിരുന്നു. ടൂര്‍ ഓപ്പറേറ്റര്‍ എന്ന വ്യാജേനയാണ് ജോമോൻ അപകടസ്ഥലത്ത് നിന്നു കടന്നുകളഞ്ഞത്. ഇത് ഉൾപ്പടെ അന്വേഷിക്കുമെന്ന് ആലത്തൂർ ഡിവൈഎസ്പി ആർ. അശോകൻ പറഞ്ഞു.
‘‘എസ്പിയോട് ഉൾപ്പെടെ ടൂർ ഓപ്പറേറ്റാണെന്നു പറഞ്ഞാണ് അയാൾ പോയത്. ആ സമയത്ത് ഞാനും ഒപ്പമുണ്ടായിരുന്നു. വണ്ടി ഓടിച്ചിരുന്നത് ഇദ്ദേഹം തന്നെയാണ്. പക്ഷേ, പരുക്കേറ്റയാളെ ചികിത്സിക്കുക എന്നതാണല്ലോ പ്രധാനം. ആ രീതിയിലാണ് എല്ലാം ചെയ്തത്’ – ഡിവൈഎസ്പി പറഞ്ഞു.
കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കെഎസ്ആർടിസി ബസിന്റെ സ്പീഡ് ഉൾപ്പെടെയുള്ള കാര്യങ്ങളും പരിശോധിക്കും. കെഎസ്ആർടിസി ബസ് പെട്ടെന്ന് ബ്രേക്ക് ഇട്ടപ്പോഴാണ് അപകടം സംഭവിച്ചതെന്ന ആരോപണവും പരിശോധിക്കും. അപകട സ്ഥലത്തുണ്ടായിരുന്ന കാറിനെക്കുറിച്ചും പരിശോധിക്കുന്നുണ്ട്. അന്വേഷിക്കുന്ന എല്ലാ കാര്യങ്ങളും പെട്ടെന്നു കിട്ടുന്നതല്ല. ഓരോ വകുപ്പുകൾ നൽകേണ്ട കാര്യങ്ങളുണ്ട്. അതുകൊണ്ട് സ്വാഭാവികമായും സമയമെടുക്കുമെന്നും ഡിവൈഎസ്പി വിശദീകരിച്ചു.
അപകടമുണ്ടാക്കിയ ലൂമിനസ് ബസിന്റെ ഉടമയ്ക്കെതിരെ കേസെടുത്തിട്ടില്ലെന്ന് ഡിവൈഎസ്പി അറിയിച്ചു. ഉടമയ്‌ക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ച ശേഷമേ കേസെടുക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ബസ് അമിതവേഗത്തിലാണെന്ന് ഉടമയ്ക്കു രണ്ടു തവണ ‘അലർട്ട്’ ലഭിച്ചിട്ടും ഇടപെട്ടില്ലെന്നതു ഗൗരവമായി കാണണമെന്നു സ്ഥലം സന്ദർശിച്ച ട്രാൻസ്പോർട്ട് കമ്മിഷണർ എസ്.ശ്രീജിത്ത് ചൂണ്ടിക്കാട്ടിയിരുന്നു. വിനോദയാത്രയ്ക്കു മുൻപു തന്നെ വിവരം സ്കൂളുകൾ ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന നിർദേശം നേരത്തെ നൽകിയതാണ്. പരിശോധനാവേളയിൽ ‘എക്സ്ട്രാ ഫിറ്റ്ങ്സ്’ അഴിച്ചുവച്ചാണ് വാഹന ഉടമകൾ ഫിറ്റ്നസ് നേടുന്നതെന്നു ശ്രദ്ധയിൽപെട്ടിട്ടുണ്ട്. റോഡിൽ പരിശോധന കർശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ 5 വിദ്യാർഥികള്‍ ഉൾപ്പെടെ 9 പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ജോമോൻ മുൻപ് അപകടകരമായ രീതിയിൽ ബസ് ഓടിച്ചതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡ്രൈവർ സീറ്റിനോട് ചേർന്ന് എഴുന്നേറ്റുനിന്ന് ഡാൻസ് ചെയ്ത് ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മറ്റൊരു വിദ്യാർഥി സംഘത്തോടൊപ്പം വിനോദയാത്രയ്ക്കു പോകുമ്പോഴായിരുന്നു സംഭവം. വിദ്യാർഥികളിൽ ചിലർ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നതെന്നാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല