
സ്വന്തം ലേഖകൻ: നാട്ടിലെ ഏജന്റുമാരുടെ വാക്ക് കേട്ട് സന്ദർശന വീസയിലെത്തി കുടുങ്ങുന്നവരുടെ എണ്ണം ദിനേന വർധിക്കുന്നു. ഒമാനിലെത്തിയ ശേഷം തൊഴിൽ വീസയിലേക്ക് മാറാം എന്ന ഉറപ്പിലാണ് നാട്ടിൽനിന്ന് ഏജന്റുമാർ എടുത്തുനൽകുന്ന സന്ദർശന വീസയിൽ പലരും എത്തുന്നത്. ലക്ഷം മുതൽ ഒന്നര ലക്ഷംവരെയാണ് ഇങ്ങനെ കുടുങ്ങിയ പലരും ഏജന്റുമാർക്കായി നൽകിയിരിക്കുന്നത്.
പുതുതായി എത്തുന്ന ആളെ എയർപോർട്ടിൽ സ്വീകരിക്കാനോ താമസം, ഭക്ഷണം മുതലായ കാര്യങ്ങൾ നോക്കാനോ പല ഏജന്റുമാരുടെ പ്രതിനിധികളും വരാറില്ല. നാട്ടിലെ ഏജൻറുമാർക്കും മറ്റും വൻ സംഖ്യകൾ നൽകി മെച്ചമായ ജീവിതം പ്രതീക്ഷിച്ചാണ് പലരും വിമാനം കയറുന്നത്. ഇവരിൽ പലരും മസ്കത്തിൽ വിമാനം ഇറങ്ങുമ്പോൾ മാത്രമാണ് പറ്റിക്കപ്പെട്ടതായി അറിയുന്നത്.
നാട്ടിലെ കടബാധ്യതയിൽനിന്നും സാമ്പത്തിക പ്രയാസങ്ങളിൽനിന്നും രക്ഷപ്പെടാനുള്ള മാർഗമായി നിരവധി ആളുകൾ സന്ദർശന വീസയിൽ ഒമാനിൽ എത്തുന്നത്. വിസ കാലാവധി കഴിയുന്നതോടെ ഇവർ തിരിച്ച് പോവാൻ വഴിയില്ലാതെ ഒമാനിൽപെട്ട് പോവുകയാണ്. ഇവരുടെ കാര്യങ്ങളിൽ ഇടപെടുന്നത് അതത് സ്ഥലങ്ങളിലെ സാമൂഹ്യ പ്രവർത്തകരാണ്.
ഭക്ഷണവും താമസവും ലഭിക്കാതെ നട്ടം തിരിയുന്നവർ ധാരാളമുണ്ട്. അംഗീകൃത വിസ ഇല്ലാത്തതിന്റെ പേരിൽ ആരും ജോലി നൽകാനും തയാറാവില്ല. നാട്ടിൽനിന്ന് വിസക്ക് സമീപിക്കുമ്പോൾ മോഹന വാഗ്ദാനങ്ങളാണ് നൽകുക. ഇവിടെ എത്തിയാൽ കഠിന ജോലി നൽകും. അതിന് സാധ്യമാകില്ല എന്ന് പറഞ്ഞാൽ നാട്ടിലേക്ക് പറഞ്ഞയക്കും. ഇത്തരം തട്ടിപ്പുകൾക്കെതിരെ ബോധവത്കരണം ആവശ്യമാണെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.
സന്ദർശന വിസ ഓൺലൈനിൽ കിട്ടുമെങ്കിലും അതിന്റെ അംഗീകാരം ഇവിടത്തെ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത ട്രാവൽ ഏജൻസികൾക്കാണ്. സന്ദർശന വീസയിൽ വന്നുപോകുന്നതുവരെ അവരുടെ വിസ പുതുക്കൽ, മറ്റുകാര്യങ്ങൾ എല്ലാം വീസയിൽ പേരുള്ള ട്രാവൽ ആൻഡ് ടൂറിസം കമ്പനികൾക്കാണ് ഉത്തരവാദിത്തം. സന്ദർശന വീസയിൽ എത്തുന്നവർ തൊഴിൽ വീസയിലേക്ക് മാറുമ്പോൾ ഇവർക്ക് പ്രശ്നങ്ങളില്ല.
എന്നാൽ, സന്ദർശന വിസയുടെ കാലാവധിക്കു മുമ്പ് തിരിച്ചുപോയില്ലെങ്കിൽ ട്രാവൽസുകാർ പിഴ ഒടുക്കേണ്ടിവരും. ഒരു ദിവസം പത്ത് റിയാൽ മുതൽ, ദിവസവും മാസവും കൂടുന്നതിനനുസരിച്ചു 550 റിയാൽവരെ ആണ് പിഴ. മാത്രമല്ല അധികൃതർ വലിയ തുക കെട്ടിവെച്ചു ലൈസൻസും കരസ്ഥമാക്കി നേടുന്ന അതോറിറ്റിയുടെ കോഡ് ബ്ലോക്ക് ചെയ്യും.
പിന്നീട് വിസയുടെ ജോലി നടക്കില്ല. ചില ട്രാവൽസുകളിൽ പിഴ തുക സ്റ്റാഫിന്റെ ശമ്പളത്തിൽ നിന്ന് പിടിക്കുന്ന പ്രവണതകൊണ്ട് ജീവനക്കാർ പ്രയാസത്തിലായിരിക്കയാണെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. എല്ലാവർക്കും രാജ്യത്ത് പ്രയാസമില്ലാതെ കടന്നുവരാൻ വേണ്ടി സുതാര്യമാക്കിയ സന്ദർശന വിസയാണ് ചിലർ ദുരുപയോഗം ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല