സ്വന്തം ലേഖകൻ: പതിറ്റാണ്ടുകളായി കുളിക്കാത്തതിനെ തുടർന്ന് ലോകത്തിലെ ഏറ്റവും വൃത്തിഹീനനെന്ന് അറിയപ്പെട്ട മനുഷ്യൻ മരിച്ചു. ഇറാൻ സ്വദേശിയായ അമൗ ഹാജി (94) ആണ് മരിച്ചത്. തെക്കൻ പ്രവിശ്യയായ ഫാർസിലെ ദേജ്ഗാഹ് ഗ്രാമത്തിൽ വച്ച് ഞായറാഴ്ചയാണ് ഇദ്ദേഹം മരിച്ചതെന്നാണ് റിപ്പോർട്ടുകൾ.
രോഗം പിടിപെടുമോ എന്ന ഭയത്താലാണ് ഹാജി കുളിക്കുന്നത് ഒഴിവാക്കിയത്. എന്നാൽ കുറച്ച് മാസങ്ങൾക്ക് മുമ്പ് ആദ്യമായി ഗ്രാമവാസികൾ അദ്ദേഹത്തെ കുളിപ്പിക്കുന്നതിനായുള്ള ശ്രമം നടത്തിയിരുന്നതായും വിവരങ്ങൾ പുറത്ത് വരുന്നുണ്ട്.
ചത്ത് ചീഞ്ഞ മൃഗമാംസമായിരുന്നു ഹാജിയുടെ പ്രിയഭക്ഷണം. പുകവലിക്ക് അടിമയാണ് ഹാജി. പക്ഷേ വലിക്കുന്നത് ലഹരിയായിരുന്നില്ല. മറിച്ച് മൃഗങ്ങളുടെ ഉച്ഛിഷ്ടം പൈപ്പിനുള്ളിൽ നിറച്ച് പുകക്കുകയായിരുന്നു. ഇറാനിലെ ഒറ്റപ്പെട്ട ദ്വീപിലാണ് ഹാജി വർഷങ്ങളായി ജീവിച്ചു പോരുന്നതെന്നാണ് ഇറാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മണ്ണിൽ കുഴിയുണ്ടാക്കിയാണ് അദ്ദേഹം താമസിച്ചിരുന്നത്.
2013 ൽ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് ‘ദി സ്‌ട്രേഞ്ച് ലൈഫ് ഓഫ് അമോ ഹാജി’ എന്ന പേരിൽ ഒരു ഹ്രസ്വ ഡോക്യുമെന്ററിയും പുറത്ത് വന്നിട്ടുണ്ട്. അതേസമയം ചാരത്തിലും ചെളിയലും പുതഞ്ഞ ശരീരവുമായി ജീവിക്കുന്ന ഹാജിയെ കണ്ട് പലരും പ്രതിമയാണെന്ന് തെറ്റിദ്ധരിച്ചതായും വിവരങ്ങളുണ്ട്.
വര്‍ഷങ്ങളോളം കുളിക്കാതിരുന്നതിനെ തുടര്‍ന്ന് ഹാജിയുടെ ശരീരമാസകലം അഴുക്കു നിറഞ്ഞ് കരുവാളിച്ചിരുന്നു. എഴുപതു കൊല്ലം കുളിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ വന്നാല്‍, നിലവിലെ ഹാജിയുടെ പ്രായം വെച്ചു ഗണിച്ചാല്‍, തന്റെ ഇരുപതുകളിലെപ്പോഴോ ആയിരിക്കും ഹാജി അവസാനമായി കുളിച്ചിട്ടുണ്ടാവുക.
യൗവ്വന കാലത്തെ എന്തോ വൈകാരികമായ സംഭവത്തെ തുടര്‍ന്നാണ് അദ്ദേഹം കുളി നിര്‍ത്തിയതെന്നാണ് പറയുന്നത്. അതല്ല, ഹാജിക്ക് വെള്ളം പേടിയായിരുന്നെന്നും പറയുന്നവരുണ്ട്. ശുചിത്വം രോഗം കൊണ്ടുവരുമെന്നും അതുകൊണ്ട് വൃത്തികെട്ട ജീവിതം നയിച്ച് ആരോഗ്യം സംരക്ഷിക്കുകയാണെന്നും വേറെ ചിലര്‍. ഏതോ പ്രണയനൈരാശ്യം വന്നതില്‍പ്പിന്നെയാണ് ഇങ്ങനെയായതെന്നും തുടങ്ങി പല കഥകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല